കൊച്ചി: തട്ടകവും കളിയും മാറിയെങ്കിലും തോല്‍വിക്കു മാത്രം മാറ്റമില്ല. സീസണിലെ രണ്ടാം മത്സരത്തില്‍, സ്വന്തം മൈതാനത്തെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്സിന് തോല്‍വി. അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു ബ്ലാസ്റ്റേഴ്സ്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 53-ാം മിനിറ്റില്‍ ജാവി ലാറ സ്കോറര്‍. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റിനോടും തോറ്റിരുന്നു ടീം. സീസണില്‍ കൊല്‍ക്കത്തയുടെ ആദ്യ ജയം. കഴിഞ്ഞ കളിയില്‍ ചെന്നൈയിന് എഫ്സിയോട് 2-2ന് അവര്‍ സമനില പാലിച്ചു.
54,900 കാണികളെ സാക്ഷിയാക്കി 4-4-2 ശൈലിയിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലെത്തിയത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി അയര്‍ലന്‍ഡിലേക്ക് തിരിച്ചുപോയതിനാല്‍ സ്പാനിഷ് താരം ഹോസു കുരായിസ് ഇടതുവിങ് ബാക്കായി കളത്തിലെത്തി. അത്ലറ്റികോ 4-5-1 ശൈലിയില്‍ കളിച്ചു.
അഞ്ചാം മിനിറ്റില്‍ അത്ലറ്റികോയ്ക്ക് ആദ്യ അവസരം. സമീഗ് ദൗത്തി നല്കിയ പാസുമായി വലതുവിങ്ങില്‍ക്കൂടി മുന്നേറിയ ഇയാന്‍ ഹ്യൂം ബോക്സിലേക്ക് നല്കിയ ക്രോസ് പോസ്റ്റിഗ കണക്ട് ചെയ്തെങ്കിലും ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അവസരത്തിനൊത്തുള്ള നീക്കത്തിലൂടെ പന്ത് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിന് അവസരം. ഒരു ത്രോക്കൊടുവില് പന്ത് ലഭിച്ച ഹെയ്തി താരം ഡക്കന്‍സ് നാസണ് പോസ്റ്റിലോത്ത് തൊടുത്തെങ്കിലും പന്ത് പുറത്തേക്ക്. പിന്നീട് തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം. മലയാളികളുടെ പ്രിയപ്പെട്ട ജോസുട്ടി എന്ന ജോസു കുരായിസും ഇംഗ്ലീഷ് താരം അന്റോണിയോ ജര്‍മ്മനും മുഹമ്മദ് റഫീഖും മൈതാനം നിറഞ്ഞ് കളിച്ചതോടെ കൊല്‍ക്കത്തക്ക് പിടിപ്പിത് പണിയായി.
രണ്ടാം പകുതി തുടങ്ങി അധി കം വൈകാതെ കൊല്‍ക്കത്ത മുന്നില്‍, 53-ാം മിനിറ്റില്‍. ജുവാന്‍ കാര്‍ലോസിന്റെ പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് ജാവി ലാറ പായിച്ച ഷോട്ട് സന്ദേശ് ജിംഗാന്റെ കാലില്‍ തട്ടി ദിശമാറി വലയില്‍ കയറിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക്കിന് മറുപടിയില്ല.
ഗോള്‍ വഴങ്ങിയതോടെ ആതിഥേയ ആക്രമണത്തിന് മൂര്‍ച്ച കൂടി. 68-ാം മിനിറ്റില്‍ ഫാറൂഖ് ചൗധരിയെ തിരിച്ചുവിളിച്ച് ഹെയ്തി സ്ട്രൈക്കര്‍ കെവിന് ബെല്‍ഫോര്‍ട്ടിനെയും 73-ാം മിനിറ്റില്‍ ഡക്കന്‍സ് നാസണെ തിരിച്ചുവിളിച്ച് െമെക്കല്‍ ചോപ്രയെയും ബ്ലാസ്റ്റേഴ്സ് കളത്തിലിറക്കിയെങ്കിലും ഗോളിലേക്കു വഴിതുറന്നില്ല.
അവസാന മിനിറ്റുകളില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒന്നടങ്കം അത്ലറ്റികോ ഗോള്‍മുഖത്തേക്ക് ഇരമ്പിയാര്‍ത്തെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. ഞായറാഴ്ച ദല്‍ഹി ഡൈനാമോസിനോട് കൊച്ചിയില്‍ കൊമ്പന്മാരുടെ അടുത്ത മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: