കൊച്ചി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഷംന തസ്നീമിന്റെ (22) മരണം ചികിത്സാ പിഴവാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം. സംഭവത്തില്‍ കമ്മീഷന് കേസെടുത്തു.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, സംസ്ഥാന പോലീസ് മേധാവി, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ മൂന്നാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച് അനേ്വഷിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസ് ഉത്തരവിട്ടു. കണ്ണൂരില്‍ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
ജനറല്‍ മെരിറ്റില്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിനി കണ്ണൂര്‍ മാലൂര്‍ ശിവപുരം ആയിഷാ മന്‍സിലില്‍ കെ. എ. അബൂട്ടിയുടെ മകള്‍ ഷംന തസ്നിം 2016 ജൂലൈ 18 നാണ് കുത്തിവയ്പ്പിനെ തുടര്‍ന്ന് മരിച്ചത്. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിഭാഗം മേധാവിയായ ഡോ. ജില്‍സ് ജോര്‍ജിന്റെ നിര്‍ദ്ദേശാനുസരണം പനിയ്ക്കെടുത്ത കുത്തിവയ്പ്പിനെ തുടര്‍ന്നാണ് ഷംന കുഴഞ്ഞുവീണ് മരിച്ചത്. സംഭവ സമയം ഷംനയെ രക്ഷിക്കാന്‍ ഡോക്ടര്‍മാരോ ജീവന്‍രക്ഷാ ഉപകരണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഷംനയുടെ പിതാവ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഐ സി യുവിലേക്ക് മാറ്റാന്‍ ഒരു സ്ട്രച്ചര്‍ പോലും ഉണ്ടായിരുന്നില്ല. ഷംനക്ക് വൈറസ് അണുബാധയായിരുന്നു. രോഗനിര്‍ണ്ണയത്തിന് ആവശ്യമായ ടെസ്റ്റുകള്‍ നടത്താതെ രോഗത്തിന് ആവശ്യമില്ലാത്ത ആന്റിബയോട്ടിക് കുത്തിവയ്പ് എടുത്തത് പ്രൊഫസറുടെ ഭാഗത്ത് നിന്നുള്ള വീഴചയാണെന്ന് പരാതിയില്‍ പറയുന്നു. കുത്തിവയ്പ്പ് എടുത്തയുടനെ ഷംന മരിച്ചെങ്കിലും തങ്ങളുടെ പിഴവല്ലെന്ന് തെളിയിക്കാനായി ഷംനയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് അനേ്വഷണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ചികിത്സാ പിഴവ് കണ്ടെത്താന്‍ യഥാസമയം മെഡിക്കല്‍ ബോര്‍ഡ് പോലും രൂപീകരിച്ചില്ല. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ ഷംനയുടെ ചികിത്സ സംബന്ധിച്ച രേഖകള്‍ കാണാനില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതായി ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതായും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: