കൊച്ചി: സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരത്തിന് സാക്ഷി നിറഞ്ഞുകവിഞ്ഞ ഗ്യാലറി. പതിനായിരങ്ങളാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് സ്റ്റേജിയത്തിലേക്ക് ഒഴുകിയെത്തിയത്. ഇതോടെ ആവേശം അലകടല്‍ തീര്‍ത്ത ആരവങ്ങളാല്‍ മഞ്ഞയില്‍ നീരാടി കൊച്ചി.ടീമിന് ആവേശം പകരാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറും തെലുങ്ക് സിനിമ താരങ്ങളും സഹ ഉടമകളായ ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും എത്തി. യൂത്ത് ബ്രാന്‍ഡ് അംബാസിഡര്‍ നിവിന്‍ പോളിയും ആവേശം പകര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും മത്സരം കണ്ടു.
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള കാല്‍പ്പന്തുകളി പ്രേമികളാണ് കൊച്ചിയിലെ കൊച്ചിയിലേക്ക് ഒഴുകിയത്. രാവിലെ മുതല്‍ പൂരപ്പറമ്പു പോലെയായി സ്റ്റേഡിയവും പരിസരവും. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാണികളുടെ പ്രവാഹം തുടങ്ങിയിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന ധീരജവാന്മാര്ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ബാനറുമായി കാസര്‍കോഡ് നിന്നെത്തിയ ഒരു സംഘം സോക്കര്‍ പ്രേമികള്‍ ആവേശം തീര്‍ത്തു സ്റ്റേഡിയം വലം വച്ചു. ബ്ലാസ്റ്റേഴ്സ് പതാകകളും ജഴ്സിയും വില്ക്കുന്നവരെ കൊണ്ട് രാവിലെ മുതല്‍ പരിസരം നിറഞ്ഞു.
വൈകിട്ട് അഞ്ചിന് ആതിഥേയ താരങ്ങള്‍ ഗ്രൗണ്ടില്‍. അധികം കഴിയും മുന്‍പേ അത്ലറ്റികോ താരങ്ങളുമെത്തി. സച്ചിന് എത്തിയ ശേഷമാണ് ഗ്യാലറിയിലേക്ക് ആരാധകര്‍ ഒഴുകിയത്. വന്നവര്‍ വന്നവര്‍ പാട്ടും ആര്പ്പവിളിയുമായി രംഗം കൊഴുപ്പിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഓരോ മുന്നേറ്റത്തിലും തിരമാലകള്‍ പോലെ ആര്‍ത്തിരമ്പിയ കാണികള്‍, അത്ലറ്റികോ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയപ്പോള്‍ ആര്‍ത്തുവിളിച്ച് അവരെയും പ്രോത്സാഹിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: