അബുദാബി: ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ പ്രമുഖര്‍ കളത്തില്‍. ലാറ്റിനമേരിക്കയിലും ഏഷ്യയിലും ഇന്നു പന്തുരുളുമ്പോള്‍, യൂറോപ്പിലും ആഫ്രിക്കയിലും ഇന്നും നാളെയും മത്സരങ്ങള്‍.
മുന്നിലെത്താന്‍
ബ്രസീല്‍, അര്‍ജന്റീന
ലാറ്റിനമേരിക്കയില്‍ ബ്രസീലും അര്‍ജന്റീനയും ബൂട്ടണിയും. നാളെ പുലര്‍ച്ചെയും രാവിലെയും കളികള്‍. രാവിലെ 6.15ന് ബ്രസീല്‍ ബൊളീവിയയെ നേരിടുമ്പോള്‍, 7.45ന് അര്‍ജന്റീനയ്ക്ക് എതിരാളി പെറു. ബ്രസീലിന് നാട്ടിലാണ് പോരാട്ടമെങ്കില്‍ അര്‍ജന്റീനയ്ക്ക് എവേ മത്സരം. ഇക്വഡോര്‍-ചിലി, ഉറുഗ്വെ-വെനസ്വേല, പരാഗ്വെ-കൊളംബിയ പോരാട്ടങ്ങളും ഇതോടൊപ്പം.
എട്ടു കളികളില്‍ 16 പോയിന്റുമായി ഉറുഗ്വെയാണ് ഒന്നാമത്. ബ്രസീല്‍ (15), അര്‍ജന്റീന (15), കൊളംബിയ (14) ടീമുകള്‍ പിന്നാലെ. കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി ഏഴാം സ്ഥാനത്ത്.
യൂറോപ്പില്‍
ഇറ്റലി-സ്പെയ്ന്‍
യൂറോപ്പില്‍ ഇന്നത്തെ പ്രമുഖ പോരാട്ടം മുന്‍ ചാമ്പ്യന്മാര് ഇറ്റലിയും സ്പെയിനും തമ്മില്‍. ഓസ്ട്രിയ-വെയ്ല്‍സ്, അയര്‍ലന്‍ഡ്-ജോര്‍ജിയ, തുര്‍ക്കി-ഉക്രെയ്ന്, മാസിഡോണിയ-ഇസ്രയേല്‍, ഐസ്ലന്ഡ്-ഫിന്‍ലന്‍ഡ്, ലിച്ച്റ്റെന്സ്റ്റെയ്ന്-അല്‍ബേനിയ, മൊള്ഡൊവ-സെര്‍ബിയ മത്സരങ്ങളും ഇന്ന്. കളികളെല്ലാം രാത്രി 12.15ന്.
ആഫ്രിക്കയില്‍ ഘാനയും ഉഗാണ്ടയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്.
ഏഷ്യയില്‍ കടുപ്പം
ഇന്നു വൈകിട്ടും രാത്രിയുമായാണ് ഏഷ്യയിലെ മത്സരങ്ങള്‍. പ്രമുഖര്‍ മുഖാമുഖമെത്തുന്നുവെന്നത് പ്രത്യേകത. കരുത്തരായ ജപ്പാന്, ഇറാഖിനെ നേരിടുമ്പോള്‍, ദക്ഷിണ കൊറിയയ്ക്ക് എതിരാളി ഖത്തര്‍. ഉസ്ബെക്കിസ്ഥാന്-ഇറാന്, സൗദി അറേബ്യ-ഓസ്ട്രേലിയ പോരാട്ടങ്ങളും കടുപ്പം. മറ്റു മത്സരങ്ങളില്‍ ചൈന, സിറിയയെയും; യുഎഇ, തായ്ലന്ഡിനെയും എതിരിടും.
രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് പോരാടുന്നത്. ഗ്രൂപ്പ് എയില്‍ രണ്ടു കളികളും ജയിച്ച ഉസ്ബെക്കിസ്ഥാന് മുന്നില്‍. ഇറാന് (നാല്), ദക്ഷിണ കൊറിയ (നാല്) പിന്നാലെ. ഗ്രൂപ്പ് ബിയില്‍ ഓസ്ട്രേലിയയും സൗദി അറേബ്യയുമാണ് മുന്നില്‍. ഇരുവര്‍ക്കും ആറു പോയിന്റ് വീതം. ജപ്പാന് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: