കല്‍പ്പറ്റ: വയനാട്ടിലെ വനവാസി വിഭാഗങ്ങളുടെ നേതാവും ജില്ലയിലെ സംഘ വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ അമരക്കാരനുമായിരുന്നര ഏച്ചോം ചെമ്മന്തട്ട എടച്ചന കുഞ്ഞിരാമന് നായര്‍ (93) അന്തരിച്ചു. മുട്ടില്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകീട്ട് നാലോടെയായിരുന്നു വിയോഗം.
ബിജെപി, വനവാസി, സംഘവിവിധക്ഷേത്ര സംഘടനാ നേതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നു.
കണ്ണൂര്‍ ജില്ലയിലെ പിലാത്തോട്ടത്തില്‍ ഓര്‍ക്കാട്ടേരി നാരായണന് നായരുടെയും എടച്ചന അമ്മിണി നെത്യാരുടെയും മകനാണ്. പഴശ്ശിരാജാവിന്റെ പടത്തലവനായിരുന്ന എടച്ചന കുങ്കന്റെ പിന്മുറക്കാരനാണ്. വയനാട്ടില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ജീവനാഡിയായിരുന്ന, നാട്ടുകാരുടെ കുഞ്ഞിരാമേട്ടനെ പണിയന് കുഞ്ഞിരാമന് എന്നായിരുന്നു നേതാക്കള്‍ വിളിച്ചിരുന്നത്.
1972ല്‍ ജന്മി മേധാവിത്വത്തിനെതിരെയും വനവാസികളുടെ അവകാശത്തിനായും കുഞ്ഞിരാമന് നായരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചു. പണിയ വിഭാഗങ്ങളെ പങ്കെടുപ്പിച്ചു വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച് ശ്രദ്ധേയമായി. ഇതിനുശേഷമാണ് അദ്ദേഹം പണിയന് കുഞ്ഞിരാമനെന്ന് അറിയപ്പെട്ടത്. വനവാസികളെ പ്രവേശിപ്പിക്കാത്ത ഏച്ചോത്ത് തവാട്ട് ക്ഷേത്രത്തിലേക്ക് വനവാസികളും കെട്ടുകാഴ്ച്ചകളുമായി നടത്തിയ മാര്‍ച്ച് ക്ഷേത്ര പ്രവേശന വിളംബരം തന്നെയായിരുന്നു. വയനാട്ടിലെ ക്ഷേത്രങ്ങളില്‍ വനവാസികള്‍ക്ക് വെവ്വേറെ അന്നദാനം നടത്തുന്ന രീതിയും അദ്ദേഹം ചോദ്യം ചെയ്തു. വനവാസികളുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അദ്ദേഹത്തെ കുടുംബത്തില്‍നിന്ന് ഭ്രഷ്ടാക്കി. വനവാസികള്‍ക്ക് കിടപ്പാടമില്ലാത്തതും നാണം മറയ്ക്കാന്‍ വസ്ത്രമില്ലാത്തതും പട്ടിണി മാറ്റാന്‍ ഭക്ഷണമില്ലാത്തതും കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലാത്തതുമെല്ലാം തുറന്നുകാട്ടി സര്‍ക്കാരിന് തുറന്ന കത്തെഴുതി, 25000 പേരുടെ ഒപ്പു ശേഖരിച്ച് ഭീമഹര്‍ജി നല്കി.
അമ്പലവയലിലെ കുങ്കി സമരം, കമ്പളക്കാട് ഭൂമി കയ്യേറ്റത്തിനെതിരായി നടന്ന സമരം, കഠാര മറിയത്തിനെതിരെ നടന്ന സമരം, പഴശ്ശി ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ ഇഷ്ടിക സമരം തുടങ്ങിയവയെല്ലാം കുഞ്ഞിരാമേട്ടനെ വനവാസികളുടെ അനിഷേധ്യ നേതാവാക്കി. വനവാസിക്കൂരകളില്‍ അന്തിയുറങ്ങിയും അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയും വിപ്ലകരമായ പ്രവര്‍ത്തനമാണ് കുഞ്ഞിരാമേട്ടന് നടത്തിയത്.
വയനാട് ട്രൈബല്‍ ജില്ലക്കുവേണ്ടിയുള്ള പ്രക്ഷോഭം, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി പിടിച്ചെടുക്കുന്നതിനായി നടത്തിയ പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയിലെല്ലാം മുന്നണിപോരാളിയായി.
ഗിരിജനങ്ങളെ നഗരം കാണിക്കുന്നതിനും ശക്തമായ പ്രവര്‍ത്തനം നടത്തി. നിയമസഭാ മന്ദിരത്തിന് മുന്നില്‍ പ്രകടനം നടത്തുന്നതില്‍ പങ്കാളിയായി. പഴശ്ശിയെയും തലക്കര ചന്തുവിനെയും എടച്ചന കുങ്കനെയും ജനഹൃദയങ്ങളിലെത്തിച്ച നിരവധി സമരങ്ങള്‍ക്ക് അദ്ദേഹം നേതൃനിരയില്‍ ഉണ്ടായിരുന്നു.
ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായുള്ള ദീപശിഖാ പ്രയാണം മാനന്തവാടി പഴശ്ശി കുടീരത്തില്‍ നിന്ന് ആരംഭിച്ച വേളയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനായ സി.കെ.പത്മനാഭന് കുഞ്ഞിരാമേട്ടനെക്കുറിച്ച് സംസാരിച്ചശേഷമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അടിയന്തരാവസ്ഥാ കാലത്ത് ജയിലില്‍ കഴിഞ്ഞിരുന്ന ജനസംഘം പ്രവര്‍ത്തകരുടെ വീടുകളിലും കുടുംബങ്ങളിലും സമാശ്വാസവുമായി എത്താനും കുഞ്ഞിരാമേട്ടന് മുന്‍പന്തിയിലുണ്ടായിരുന്നു. കേരളാ ആദിവാസി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച വ്യക്തികളില്‍ ഒരാളായിരുന്നു.
ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി, ആദിവാസി സംഘം ജില്ലാപ്രസിഡന്റ്, ജില്ലാസെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഒ.രാജഗോപാല്‍, കെ. രാമന്‍പിള്ള, എ.ബി.വാജ്പേയ്, എല്‍.കെ.അദ്വാനി, കെ.ജി.മാരാര്‍ തുടങ്ങിയവരുമായി നല്ല ബന്ധം പുലര്‍ത്തി.
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായിരുന്നു. സ്വത്തുക്കള്‍ വള്ളിയൂര്‍ക്കാവ് ദേവസ്വത്തിനും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും ദാനം ചെയ്തു.
സംസ്ക്കാരം ഇന്ന് രാവിലെ 11 ന് ഏച്ചേം പാറയ്ക്കല്‍ വീട്ടുവളപ്പില്‍.
ബിജെപി ജില്ലാ കമ്മിറ്റി, പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, ആദിവാസി സംഘം ജില്ലാ കമ്മിറ്റി, ഹിന്ദു ഐക്യവേദി, ബിഎംഎസ്, വിശ്വഹിന്ദു പരിഷത്ത്, എബിവിപി, ബാലഗോകുലം, യുവമോര്‍ച്ച തുടങ്ങിയ നിരവധി രാഷ്ട്രീയ -സാമൂഹ്യ സന്നദ്ധസംഘടനകളും പ്രമുഖരും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: