കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി. പ്രകാശ്ബാബു ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കവാടത്തിനുസമീപം പോലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് പ്രവര്‍ത്തകരെ തടഞ്ഞു. അവിടെ മുദ്രാവാക്യം വിളിക്കുമ്പോഴാണ് പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗത്തില്‍ സംസ്ഥാന സമിതിഅംഗം സുജീഷ് പുതുക്കുടിയുടെ കര്‍ണ്ണപുടത്തിന് പരിക്കേറ്റു.
വീണ്ടും കണ്ണീര്‍വാതകവും ജലപീരങ്കിയും തുടര്‍ച്ചയായി പ്രയോഗിച്ചതോടെ സംസ്ഥാനപ്രസിഡന്റ്അഡ്വ.കെ.പി. പ്രകാശ്ബാബു, സംസ്ഥാന സെക്രട്ടറി അജി തോമസ്, മലപ്പുറം ജില്ലാസമിതി അംഗം ലിജേഷ് ബാബു എന്നിവര്‍ അവശരായി താഴെ വീണു. ഇതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പരിക്കേറ്റവരെ പോലീസ് ജീപ്പില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ കടയിലെ സെക്യൂരിറ്റി ജീവനക്കാരന് ഫ്രാന്‍സിസിനെയും ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കി. ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ്, സംസ്ഥാന സമിതി അംഗങ്ങളായ സുധീര്‍ കുന്ദമംഗലം, ടി. റെനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: