കണ്ണൂര്‍: തെരുവുനായ വന്ധ്യംകരണം ജില്ലയില്‍ നടപ്പാക്കുന്ന ആനിമല്‍ റൈറ്റ്സ് ഫണ്ടിന്റെ ജീവനക്കാര്‍ നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ പുലര്‍ച്ചെയെത്തിയാണ് തെരുവുനായകളെ വലയിട്ട് പിടിക്കുക. പ്രത്യേക വാഹനത്തില്‍ പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഇരുമ്പ് കൂടുകളില്‍ പാര്‍പ്പിക്കും.
നായകളുടെ തൂക്കത്തിന് അനുസരിച്ച് അനസ്തീഷ്യ മരുന്ന് നല്കിയ ശേഷമാണ് ഇവയെ പ്രത്യേക മുറിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ഇത് പൂര്‍ത്തിയാകാന്‍ ആണിന് 20 മിനുട്ടും ഗര്‍ഭാശയം ഉള്‍പ്പെടെ എടുത്തുമാറ്റേണ്ടതിനാല് പെണ്ണിന് 45 മിനുട്ടുമാണ് ശരാശരി സമയമെടുക്കുക. അതിന് ശേഷം പേവിഷബാധക്കെതിരായ വാക്സിന് കുത്തിവയ്ക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോ എടുത്തുസൂക്ഷിക്കും.
രണ്ടോ മൂന്നോ ദിവസം പ്രത്യേക കൂട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലതു ചെവിയില്‍ വി ആകൃതിയില്‍ അടയാളമിട്ടാണ് ഇവയെ തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി തുറന്നുവിടുക. ഗുരുതരമായ രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കി സംസ്ക്കരിക്കാനാണ് പരിപാടി.
തുടക്കത്തില്‍ ഈ രീതിയില്‍ ഒരു ദിവസം 10 മുതല്‍ 15 വരെ നായകളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാമെന്നാണ് കണക്കുകൂട്ടല്‍. വന്ധ്യംകരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സിസിടിവി വഴി പ്രത്യേക മുറിയിലിരുന്ന് സീനിയര്‍ വെറ്ററിനറി സര്ജന് നിരീക്ഷണ വിധേയമാക്കും.
ഒരു ഡോക്ടര്‍, നാല് നായപിടുത്തക്കാര്, ഡ്രൈവര്‍, അറ്റന്റര്‍ എന്നിവരാണ് ആനിമല്‍ റൈറ്റ്സ് ഫണ്ടിന്റെ സംഘത്തിലുള്ളത്. ആവശ്യത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടും. ഇവരുടെ വാഹനം, താമസം, ഭക്ഷണം, ശസ്ത്രക്രിയക്കുള്ള മരുന്നുകള്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടെയാണ് ഒരു നായക്ക് 1450 രൂപ എന്ന തോതില്‍ ഏജന്‍സിക്ക് നല്‍കുന്നത്. എല്ലാ പ്രദേശത്തെയും തെരുവുനായകള്‍ പദ്ധതിയിലുള്‍പ്പെടുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് നായയെ പിടികൂടുമ്പോഴും തിരികെ വിടുമ്പോഴും വാര്‍ഡ് പ്രതിനിധി സാക്ഷ്യപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ രജിസ്റ്ററുകള്‍ ഏജന്‍സി സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: