കോട്ടയം: ഗുരുദര്‍ശനം വ്യാപിച്ചാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അപ്രത്യക്ഷമാകുമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുനക്കരയില്‍ ആരംഭിച്ച പ്രഭാഷണപരമ്പരയായ ‘സദ്ഗമയ’യില്‍ ‘ശ്രീനാരായണഗുരുവും കമ്മ്യൂണിസ്റ്റുകളും’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്റെ നന്മകളില് വിഷം കലര്ത്തിയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അദ്വൈതത്തിന്റെ ആചാര്യനെ അക്രമികളുടെ മാതൃകയാക്കാനാണ് കമ്മ്യൂണിസ്റ്റുകളുടെ ശ്രമം. ഗുരുദേവ ദര്‍ശനം അദ്വൈത ദര്‍ശനം തന്നെയാണ്. ഉന്മൂലനവും വര്‍ഗീയതയും മുഖമുദ്രയാക്കിയവര്‍ക്ക് ആത്മീയതയുടേയും സമന്വയത്തിന്റേയും ദര്‍ശനം ഉള്‍ക്കൊള്ളാനാവില്ല. ഗുരുവിനെ ആരാധിക്കാന്‍ തയ്യാറായ കമ്മ്യൂണിസ്റ്റുകാര്‍ ഉന്മൂലന സിദ്ധാന്തം ഉപേക്ഷിക്കണം. വര്‍ഗ വൈരവും വര്‍ഗീയതയും ഉപേക്ഷിച്ചാല്‍ മാത്രമേ ഗുരുദേവന്റെ പേരുപോലും ഉച്ചരിക്കാനുള്ള യോഗ്യത കമ്മ്യൂണിസ്റ്റ്കാര്‍ക്ക് ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാര്‍ എന്തിനെയെങ്കിലും ആഘോഷിച്ചാല്‍ അതൊരു അപായ സൂചനയാണ്. അവര്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ നന്നാക്കാനല്ല, മറിച്ച് നശിപ്പിക്കാനാണ്. ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഓണാഘോഷവും ഏറ്റെടുത്തവര്‍ ഇപ്പോള്‍ ഗുരുദേവനെ ഏറ്റെടുക്കുന്നതും ദുരുദ്ദേശത്തോടെയാണ്. മഹാത്മാക്കള്‍ സൃഷ്ടിച്ച സമുദായ ഐക്യം തകര്‍ക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നതെന്നും കാ.ഭാ.പറഞ്ഞു.
ഗുരുദേവനേയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളേയും തകര്‍ക്കാന്‍ ശ്രമിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ശിവഗിരിമഠം അധികാരം ഉപയോഗിച്ച് പിടിച്ചെടുത്തവര്‍ക്ക് ശ്രീനാരായണ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍പോലും യോഗ്യതയില്ല. കേരളത്തിലെ നവോത്ഥാന നായകരെ ബൂര്‍ഷ്വകളെന്നും പിന്തിരിപ്പന്മാരെന്നും വിളിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ഗുരുദേവദര്‍ശനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സാധാരണ ജനങ്ങളെ വഴിതെറ്റിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സി.ഐ. ഐസക്ക്, അഭിരാം, ലാല്‍മോഹന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ന് വൈകിട്ട് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു ‘ദളിത് രാഷ്ട്രീയം-സത്യവും മിഥ്യയും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: