ന്യൂദല്‍ഹി: 2014ലെ എച്ച്ഐവി-എയ്ഡ്സ് പ്രതിരോധ നിയന്ത്രണ ബില്ലില്‍ ഭേദഗതികള്‍ വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്കി. എച്ച്ഐവി ബാധിതരുടെയും ഒപ്പം ജീവിക്കുന്നവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ഭേദഗതി ലക്ഷ്യം.
വിവേചനങ്ങള്‍ പരിഹരിക്കുക, നിയമത്തിന്റെ പിന്‍ബലത്തോടെ നിലവിലെ പരിപാടികള്‍ ശക്തിപ്പെടുത്തുക, പരാതികള്‍ അന്വേഷിക്കുന്നതിനും പരിഹരിക്കുന്നതിനും ഔദ്യോഗിക സംവിധാനം രൂപീകരിക്കുക എന്നിവ ബില്ലിന്റെ ലക്ഷ്യങ്ങളാണ്. രോഗിയുടെ അനുവാദത്തോടെയോ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലോ അല്ലാതെ എച്ച്ഐവി സംബന്ധിച്ച സ്ഥിതി വെളിപ്പെടുത്തുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് ബില്ലില്‍ നിര്‍ദേശിക്കുന്നു.
ജോലിയോ വിദ്യാഭ്യാസമോ ആരോഗ്യ സേവനമോ നേടുന്നതിന് മുന്‍പ് എച്ച്ഐവി പരിശോധനയ്ക്ക് വിധേയമാകണമെന്ന ആവശ്യവും ഭേദഗതി ബില്‍ നിരോധിച്ചിട്ടുണ്ട്. എച്ച്ഐവി ബാധയുടെ പേരില്‍ ജോലിയോ, വിദ്യാഭ്യാസമോ, ആരോഗ്യസേവനമോ, താമസസൗകര്യമോ, ഇന്‍ഷുറന്‍സോ നിഷേധിക്കാന്‍ പാടില്ല. 18 വയസ്സില്‍ താഴെയുള്ള എച്ച്ഐവി ബാധിതന് പങ്കാളിത്ത കുടുംബത്തില്‍ താമസിക്കുന്നതിനും അവിടുത്തെ സൗകര്യങ്ങള്‍ നേടുന്നതിനുമുള്ള അവകാശമുണ്ടായിരിക്കും. ഇത്തരത്തില്‍ മൈനറായിട്ടുള്ള എച്ച്ഐവി രോഗികളുടെ രക്ഷകര്‍തൃത്വം ബില്‍ ഉറപ്പു വരുത്തുന്നു.
കോടതി ഉത്തരവ് ഇല്ലാത്ത പക്ഷം ഒരു വ്യക്തിയെയും തന്റെ എച്ച്ഐവി നില വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് ബില്‍ അനുശാസിക്കുന്നു. നിയമലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഓംബുഡ്സ്മാനെ നിയമിക്കണമെന്ന് ബില്‍ നിര്‍ദ്ദേശിക്കുന്നു.
എച്ച്ഐവിയും എയിഡ്സും പടരുന്നതിനെതിരായ പ്രതിരോധ- നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, അനുവാദത്തോടെയും രഹസ്യസ്വഭാവം സൂക്ഷിച്ചുകൊണ്ടും ചികില്‍സ നല്കല്, അവര്‍ക്കൊപ്പം താമസിക്കുന്നവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടാല്‍ പരാതികള്‍ പരിഹരിക്കുന്നതിന് ഉത്തരവാദപ്പെട്ട സ്ഥാപനം രൂപീകരിക്കല്‍ എന്നിവയും എച്ച്ഐവി- എയിഡ്സ് ബാധിതര്‍ക്കെതിരായ വിവേചനം തടയലിന്റെ പരിധിയില്‍ വരും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: