ന്യൂദല്‍ഹി: ഹെക്കോടതിയിലും കീഴ്ക്കോടതിയിലും വാര്‍ത്തകള്‍ ശേഖരിക്കാന്‍ വേണ്ട അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയെ സമീപിച്ചു.
ഹൈക്കോടതിയിലേയും കീഴ്ക്കോടതികളിലേയും അടച്ചിട്ട മീഡിയാറൂമുകള്‍ തുറക്കാന്‍ ഹൈക്കോടതി രജിസ്ട്രാറോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിമുറിയിലും പരിസരത്തും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഭരണഘടനാവ്യവസ്ഥകളുടെ ലംഘനമാണെന്നും അഡ്വ. വില്‍സ് മാത്യു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ജൂലൈയില്‍ യുവതിയെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ ഗവ. പ്ലീഡറെ അറസ്റ്റ് ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് മീഡിയാ റൂമുകള്‍ അടച്ചിടാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. എന്നാല്‍, സംഭവം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികളുണ്ടായില്ല. പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാനും ഒന്നിച്ചിരിക്കാനുമാണ് കോടതി പരിസരങ്ങളില്‍ മീഡിയാ റൂമുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ അടച്ചിട്ട മീഡിയാ റൂമുകള്‍ ഇപ്പോഴും തുറക്കാത്തത് ശരിയല്ല. കോടതിവിധികളും നടപടിക്രമങ്ങളും പൊതുജനങ്ങളിലെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. നീതി-ന്യായ വ്യവസ്ഥിതിയുടെ തന്നെ സുതാര്യതയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് മാധ്യമങ്ങളുടെ ഇടപെടല്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഈ വസ്തുതകള്‍ വിസ്മരിച്ച്, ഒരുകൂട്ടം അഭിഭാഷകരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാധ്യമങ്ങളെ അകറ്റിനിര്‍ത്തുന്നത് അനീതിയാണ്. ഹൈക്കോടതി അഭിഭാഷകരും ജഡ്ജിമാരും ജീവനക്കാരും ഉള്‍പ്പെട്ട സംഭവമായതിനാല്‍, ഈ വിഷയത്തില്‍ സുപ്രീംകോടതി അടിയന്തരമായി ഇടപെടണമെന്നും റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനസര്‍ക്കാരിനേയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയേയും കേസില്‍ കക്ഷിചേര്‍ത്തിട്ടുണ്ട്. ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും, അവിടുത്തെ അഭിഭാഷകര്‍ കേസ് ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ട സാഹചര്യമുണ്ടായതെന്ന് അഭിഭാഷകന് വില്സ്മാത്യു പ്രതികരിച്ചു.
കേരളാഹൈക്കോടതിയിലെ പുതിയ ചീഫ്ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡറും രജിസ്ട്രാറും മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രസ്താവിച്ചിരുന്നു. എന്നാല്‍ സപ്തംബര്‍ 30ന് ഹൈക്കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ ചില അഭിഭാഷകര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പ്രശ്നങ്ങള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: