തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘അമൃത്'(അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന്) പദ്ധതിയിലൂടെ നഗര ഭരണ പരിഷ്കാരങ്ങള്‍ക്കായി കേരളത്തിന് 15 കോടിയുടെ അധിക ഗ്രാന്റ് ലഭിച്ചു. 2015-16 കാലയളവില്‍ നടത്തേണ്ട നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന്റെ അംഗീകാരമായാണ് ഗ്രാന്റിന് അര്‍ഹത നേടിയത്.
‘അമൃത്’ പദ്ധതിയില്‍ 11 നഗരപരിഷ്കരണ നടപടികളിലൂടെ അഞ്ചുവര്‍ഷംകൊണ്ട് 54 നാഴികക്കല്ലുകള്‍ നേടുകയാണ് ലക്ഷ്യം. ഇതില്‍ 28 എണ്ണം 2015-16 സാമ്പത്തികവര്‍ഷം കൈവരിക്കണം. സംസ്ഥാനങ്ങളുടെ പദ്ധതി നടത്തിപ്പ് വിലയിരുത്തി 70 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്കാണ് ഇന്‍സെന്റീവ് അനുവദിക്കുന്നത്.
ഇതില്‍ ശരാശരി 81 ശതമാനം സ്കോര്‍ ഓരോ പരിഷ്കാരങ്ങള്‍ക്കും നേടിയാണ് കേരളം ദേശീയതലത്തില്‍ അഞ്ചാമതെത്തിയത്. ഗ്രാന്റ് തുക ദല്‍ഹിയില്‍ നടന്ന ‘ഇന്‍ഡോസാന്‍’ ശില്പശാലയില് തദ്ദേശഭരണ സ്പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബിക്ക് കേന്ദ്ര നഗരവികസന മന്ത്രാലയം അധികൃതര്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: