തിരുവനന്തപുരം/കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയുടെ ആകാശദൃശ്യം ‘മലയാള മനോരമ’ പത്രത്തില്‍ പ്രസിദ്ധീകരിച്ചത് സുരക്ഷാവീഴ്ചയാണെന്ന് നാവിക സേനാവൃത്തങ്ങള്‍ അറിയിച്ചു. ”ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത അവര്‍ പാലിച്ചില്ല. ഏറ്റവും കൂടുതല്‍ സുരക്ഷ പാലിക്കേണ്ട തന്ത്രപ്രധാന മേഖലയാണ് ഏഴിമല നാവിക അക്കാദമി.
ഇത്തരത്തിലൊരു ചിത്രം പുറത്തുവരാന്‍ പാടില്ലായിരുന്നു. ഈ ചിത്രം ‘മനോരമ’യുടെ ഫോട്ടോഗ്രാഫര്‍ എടുത്തതല്ല. അക്കാദമിയുടെ ആല്‍ബത്തിലുള്ളത് അവര്‍ കൊണ്ടുപോയതാണ്. ചിത്രം പുറത്തു പോകാന്‍ പാടില്ലായിരുന്നു. ആരുടെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് അന്വേഷിച്ചുവരികയാണ്,” ഉന്നത നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏഴിമല നാവിക അക്കാദമിയില്‍ നടപ്പാക്കിവരുന്ന പ്രകൃതി സംരക്ഷണ പരിപാടികളെ കുറിച്ച് വാര്‍ത്ത ചെയ്യുന്നതിനാണ് ‘മനോരമ’യുടെ വാര്‍ത്താ സംഘം നാവിക അക്കാദമിയിലെത്തിയത്. അവിടുത്തെ ജലസംരക്ഷണ പരിപാടികളെ കുറിച്ചും ഊര്‍ജ്ജ സംരക്ഷണ പദ്ധതികളെ കുറിച്ചുമാണ് സംഘം ചോദിച്ചറിഞ്ഞത്. അപ്പോഴാണ് ഉദ്യോഗസ്ഥര്‍ ആല്‍ബം നല്‍കിയത്. ഇതിലുണ്ടായിരുന്ന ചിത്രമാണ് ‘മനോരമ’ കണ്ണൂര്‍ എഡിഷനിലെ മെട്രോയില്‍ വന്നത്. ആല്‍ബത്തിലുള്ള ചിത്രം പുറത്തുപോയതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
‘പ്രകൃതി കെട്ടിയ കോട്ട’ എന്ന അടിക്കുറിപ്പോടെയാണ് മനോരമ പത്രത്തിന്റെ സപ്ലിമെന്റായ മെട്രോ മനോരമയുടെ കണ്ണൂര്‍ എഡിഷനില്‍ ഹെലികാമിന്റെ സഹായത്തോടെ എടുത്ത ഏഴിമല നാവിക അക്കാദമിയുടെ പൂര്‍ണ ആകാശചിത്രം പേജിന്റെ പകുതിയോളം വലിപ്പത്തില്‍ അച്ചടിച്ചുവന്നത്.
അതീവ രഹസ്യമാക്കി വെക്കേണ്ട രാജ്യരക്ഷാ കാര്യങ്ങളുടെ ഭാഗമായ ഒരു സ്ഥാപനത്തെ തുറന്നുചിത്രീകരിക്കുക വഴി രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് പത്രം നടത്തിയിരിക്കുന്നതെന്ന പരാതി ഉയര്‍ന്നു. രാജ്യത്തിന്റെ പ്രതിരോധ രഹസ്യം ചോര്‍ത്തിയതിന് സമാനമായ നടപടിയാണ് പത്രത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.
പാക്കിസ്ഥാനി ഭീകരര്‍ ജമ്മുകശ്മീരിലും മറ്റും ഏതാനും നാളുകളായി അടിക്കടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐഎസ് തീവ്രവാദബന്ധമുള്ളവരുടെ സാന്നിധ്യം ശക്തമായതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തില്‍, രാജ്യദ്രോഹികള്‍ക്ക് സഹായകരമാകുന്ന വിധത്തിലാണു ചിത്രം വന്നതെന്ന് സൈനികവൃത്തങ്ങള്‍ പറഞ്ഞു. 2538 ഏക്കറില്‍ പരന്നുകിടക്കുന്ന തന്ത്രപ്രധാനമായ കുന്നിന്‍പ്രദേശം ഉള്‍പ്പെടുന്ന ഏഴിമലയില്‍ നാവികസേനാംഗങ്ങളും ജോലിക്കാരും അടക്കം നാലായിരത്തോളം പേര് അധിവസിക്കുന്നുണ്ട്. മനോരമ പ്രസിദ്ധീകരിച്ച നാവിക അക്കാദമിയുടെ ചിത്രം ഈ സ്ഥലത്തിനകത്തെ റോഡുകളും മറ്റും വ്യക്തമായി രേഖപ്പെടുത്തുന്നതാണ്.
ഫോട്ടോ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും പ്രതിരോധ മന്ത്രാലയവും അന്വേഷിക്കുമെന്ന് സൂചനയുണ്ട്. തന്ത്രപ്രധാന സൈനികത്താവളങ്ങളുടെയും ഉപകരണങ്ങളുടെയും സേനാംഗങ്ങളുടെയും മറ്റും ചിത്രം പകര്‍ത്തുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും പ്രത്യേക അനുമതി തേടേണ്ടതുണ്ട്. നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പത്ര മാനേജ്മെന്റിന്റെ താത്പര്യത്തിനനുസരിച്ച് ഹെലികാം ഉപയോഗിച്ച് ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: