കോഴിക്കോട്: കേരളം മൂന്ന് ഭീകരതകളുടെ പിടിയിലാണെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എംപി. കോഴിക്കോട് ബിജെപി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെഎന്‍യുവിലേതു പോലുള്ള രാഷ്ട്രവിരുദ്ധ ആശയങ്ങള്‍ക്ക് പിന്തുണ നല്കുന്ന കോണ്‍ഗ്രസിന്റെ ആശയഭീകരതയാണ് ഒന്ന്. അധേലോക നായകന് ദാവൂദിന്റെ അടക്കം പിന്തുണയുള്ള ഐഎസ് ഭീകരതയാണ് മറ്റൊന്ന്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ചുകപ്പ് ഭീകരതയാണ് മൂന്നാമത്തെത്.
വോട്ട് ബാങ്ക് ലക്ഷ്യംവെച്ച് സര്‍ക്കാര്‍ ഭീകരതയെ പിന്തുണക്കുകയാണ്. കേരളത്തില്‍ ഭീകരവാദികള്‍ പിടിയിലായത് എന്‍ഐഎയുടെ അന്വേഷണഫലമായാണ്. ഐഎസ് തീവ്രവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരത കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ബീഹാറില്‍ ലാലുപ്രസാദ് നടപ്പിലാക്കിയ കാട്ടുനീതിയേക്കാള് ഭീകരമാണിത്.
ബിജെപിയുടെ വളര്‍ച്ചയിലുള്ള അസൂയയാണ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് കാരണം. ജെഎന്‍യുവില്‍ നടന്ന മാതൃകയിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ നല്‍കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ആശയപരമായ ഭീകരത. കേരളത്തെ അപകടത്തിലാക്കുന്ന ഈ സാഹചര്യത്തെ അതിജീവിക്കാന്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് കഴിയും, കട്ടീല്‍ പറഞ്ഞു.
ഇരുമുന്നണികള്‍ക്കും ബദലായി ബിജെപി കേരളത്തില്‍ ഉണര്‍ന്നു കഴിഞ്ഞുവെന്ന പ്രഖ്യാപനമാണ് ദേശീയസമ്മേളനത്തിന്റെ വിജയം, അദ്ദേഹം പറഞ്ഞു.
കുമ്മനം രാജശേഖരന് അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രന്, വി.വി. രാജേഷ്, എം.ടി. രമേശ്, ടി.പി. ജയചന്ദ്രന് മാസ്റ്റര്‍, ബി. ഗോപാലകൃഷ്ണന്, ജെ.ആര്. പത്മകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയെക്കുറിച്ച് ജോയിന്റ് ജനറല്‍ സെക്രട്ടറി കെ. സുഭാഷും ഭാവി പരിപാടികളെക്കുറിച്ച് സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശും വിശദീകരിച്ചു. ചര്‍ച്ചയില്‍ ഒ. രാജഗോപാല്‍ എംഎല്‍എ, പി.കെ. കൃഷ്ണദാസ്, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, വി. മുരളീധരന്, സി.കെ. പത്മനാഭന്, ബി.എല്‍. സന്തോഷ്, കെ. നാരായണന് സംസാരിച്ചു. ദേശീയ സമ്മേളനത്തിന്റെ വിവിധ കമ്മറ്റി സംയോജകര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: