ന്യൂദല്‍ഹി: ഭാരതത്തിനെതിരെ ഭീകരാക്രമണത്തിന് തയ്യാറെടുത്ത് പാക് സൈന്യവും ഭീകരരും. പാക് അധിനിവേശ കശ്മീരില്‍ നൂറിലേറെ ഭീകരര്‍ തമ്പടിച്ചതായി ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് അതീവ ഗൗരവമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.
പിഒകെയിലെ ഭീകരക്യാമ്പുകളില്‍ ഇവരെ സഹായിക്കുന്നതിന് പാക്കിസ്ഥാന് സൈനികരെ നിയോഗിച്ചതായി രഹസ്യാന്വേഷണ വിഭാഗം. ഭീകരക്യാമ്പുകള്‍ ആക്രമിച്ച ഭാരതത്തിന് തിരിച്ചടി നല്‍കാനാണ് പാക് സൈന്യത്തിന്റെയും ഭീകരരുടെയും ശ്രമം. സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിവരം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരും യോഗത്തിലുണ്ടായിരുന്നു. അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങളും ദോവല്‍ വിശദീകരിച്ചു.
മഞ്ഞുകാലത്തിന് മുന്‍പായി ഭീകരരെ അയച്ച് മിന്നലാക്രമണത്തിന് മറുപടി നല്‍കാനാണ് പാക്കിസ്ഥാന്റെ ശ്രമം. സൈനിക നടപടിക്ക് ശേഷം നിരവധി തവണ ഭാരത സൈന്യത്തിനെതിരെ അതിര്‍ത്തിയില്‍ ഭീകരാക്രമണങ്ങള്‍ നടന്നു. ബാരാമുള്ളയില്‍ ഒരു സൈനികന് വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ ആളില്ലാ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ പറക്കുന്നതായി അതിര്‍ത്തി രക്ഷാ സേന വ്യക്തമാക്കിയിരുന്നു.
പാക് സൈന്യം തുടര്‍ച്ചയായി വെടിവെക്കുന്നുമുണ്ട്. സൈനിക ക്യാമ്പുകള്‍ക്കെതിരായ ആക്രമണത്തിന് പുറമെ കശ്മീരില്‍ സംഘര്‍ഷം ആളിക്കത്തിക്കാനും പാക്കിസ്ഥാന് പദ്ധതിയിടുന്നുണ്ട്. രണ്ട് മാസത്തിലേറെയായി തുടരുന്ന കശ്മീരിലെ സംഘര്‍ഷം ഭീകരര്‍ക്കെതിരായ മിന്നലാക്രമണത്തോടെ നിലച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: