തൃശൂര്‍: പുതിയ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പുമാത്രം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുക്കുകയോ ഉത്തരവിറക്കുകയോ ചെയ്തിട്ടില്ല.
ജനങ്ങളെ പറ്റിക്കാനുള്ള പ്രസ്താവനകള്‍ മാത്രമാണ് സിപിഎം നേതാക്കള്‍ നടത്തുന്നത്. ആരോഗ്യ സര്‍വ്വകലാശാല പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് അപേക്ഷ ക്ഷണിച്ചത് ഈ സാഹചര്യത്തിലാണെന്ന് വ്യക്തമായി.
പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നതില്‍ അപാകതയില്ലെന്നും മറിച്ചൊരു തീരുമാനം സര്‍ക്കാര്‍ ഇതുവരെ തങ്ങളെ അറിയിച്ചിട്ടില്ലെന്നും ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. മോഹന്‍ദാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനാവില്ല. അതേസമയം അപേക്ഷ നല്‍കുന്നതിനൊപ്പം സര്‍ക്കാരിന്റെ എന്‍.ഒ.സി നിര്‍ബന്ധമാണെന്നും വി.സി വ്യക്തമാക്കി. സര്‍ക്കാരിന് വേണമെങ്കില്‍ എന്‍.ഒ.സി നല്കാതിരിക്കാം. പുതിയ സ്വാശ്രയ കോളേജുകള്‍ വേണ്ട എന്ന നയപരമായ തീരുമാനമെടുക്കുന്നതിന് പകരം സിപിഎം നേതൃത്വവും സര്‍ക്കാരും എന്‍.ഒ.സി.യുടെ പേരില്‍ വിലപേശാനാണ് ശ്രമം നടത്തുന്നതെന്നാണ് സൂചന.
ആരോഗ്യ മേഖലയില്‍ പൂര്‍ണ്ണമായും പുതിയ സ്വാശ്രയ കോളേജുകള്‍ വേണ്ടെന്ന് തീരുമാനിക്കാനാവില്ല എന്ന നിലപാടിലാണ് വി.സി. എം.ബി.ബി.എസിനു പുതിയ കോളേജ് വേണമെന്നില്ല. പക്ഷേ മറ്റു പല കോഴ്സുകളും തുടങ്ങേണ്ടത് ആവശ്യമാണ്. ബ്ലഡ് ട്രാന്സ്ഫ്യൂഷന് പോലെയുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ ഒരാളെപ്പോലും കിട്ടാനില്ല: വി.സി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് മറിച്ചൊരു ഉത്തരവ് ഉണ്ടായില്ലെങ്കില്‍ നടപടികളുമായി ആരോഗ്യ സര്‍വ്വകലാശാലക്ക് മുന്നോട്ട് പോകേണ്ടി വരും.
പുതിയ കോളേജുകള്‍ വേണ്ട എന്ന് മന്ത്രിസഭ തീരുമാനമെടുക്കാത്ത നിലയ്ക്ക് യോഗ്യതയുള്ള അപേക്ഷകര്‍ക്ക് എന്‍.ഒ.സി നല്‍കിയില്ലെങ്കില്‍ അവര്‍ക്ക് കോടതിയെ സമീപിക്കാനുമാകും. ആദ്യഘട്ടത്തില്‍ എന്‍.ഒ.സി നല്‍കാതിരിക്കുകയും പിന്നീട് കോടതി വഴി നേടുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്ന കബളിപ്പിക്കലാണ് സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാത്തത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്. സ്വാശ്രയ കോളേജുകളുടെ ഫീസ് പ്രശ്നത്തിലും സര്‍ക്കാര്‍ ഇതേ അടവാണ് സ്വീകരിച്ചത്. ആദ്യഘട്ടത്തില്‍ തങ്ങള്‍ ഫീസ് വര്‍ദ്ധനയ്ക്ക് എതിരാണെന്ന് പ്രഖ്യാപിക്കുകയും പിന്നീട് കോടതിയില്‍ തോറ്റുകൊടുക്കുകയുമായിരുന്നു. പുതിയ കോളേജുകള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ വന്‍ കോഴയിടപാടാണ് നടക്കുന്നത്.
സെക്രട്ടറി മൗനം പാലിച്ചു
സ്വന്തം ലേഖകന്‍
കൊച്ചി: സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി, സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ തീരുമാനിച്ച ആരോഗ്യസര്‍വകലാശാലാ ഭരണസമിതി യോഗത്തില്‍, ആരോഗ്യ സെക്രട്ടറി, സര്‍ക്കാര്‍ നയം പറഞ്ഞില്ല.
യോഗത്തില്‍ സാധാരണ അജന്‍ഡയായാണ് വിഷയം വന്നത്. എല്ലാ വര്‍ഷവും ഇങ്ങനെ വിജ്ഞാപനമിറക്കാറുണ്ടെന്നായിരുന്നു, വിശദീകരണം. സര്‍ക്കാര്‍ എന്‍.ഒ.സി കൊടുത്താലേ, അപേക്ഷ നല്‍കാനാകൂ. അതിനാല്‍, എന്‍.ഒ.സി. നല്‍കാതെ, സര്‍ക്കാര്‍ നയം നടപ്പാക്കാമെന്നും വിശദീകരണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: