ന്യൂദല്‍ഹി: പാക്കധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരേ വീണ്ടും സൈനിക നടപടിക്ക് സാധ്യത. നൂറോളം ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ തയ്യാറായി ഭാരത-പാക്ക് നിയന്ത്രണരേഖയില്‍ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറി. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്രമന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്തു.
അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അതീവരൂക്ഷമാണെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ വിലയിരുത്തല്‍. പാക്ക് സൈന്യത്തിന്റെ പിന്തുണയോടെ ഭീകരര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായും ഒരു ഡസനിലേറെ ലോഞ്ചിംഗ് പാഡുകള്‍ രൂപപ്പെട്ടതായും ദേശീയ സുരക്ഷാ ഏജന്‍സികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഭീകര ക്യാമ്പുകള്‍ക്ക് പാക് സൈനികരുടെ സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭാരത സേന വീണ്ടും മിന്നലാക്രമണം നടത്തിയാല്‍ പ്രതിരോധിക്കുന്നതിനാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. മഞ്ഞുകാലം തുടങ്ങും മുമ്പ് പരമാവധി ഭീകരരെ അതിര്‍ത്തിവഴി നുഴഞ്ഞുകയറ്റാനാണ് പാക്ക് സൈന്യത്തിന്റെയും ഐഎസ്ഐയുടേയും ശ്രമം. അതിര്‍ത്തിയിലെ സൈനിക പോസ്റ്റുകളിലെല്ലാം അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. കൂടുതല്‍ സൈനികരേയും ആയുധങ്ങളും അതിര്‍ത്തി പോസ്റ്റുകളിലെത്തിച്ചിട്ടുണ്ട്.
ഏതടിയന്തര സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്ന് സുരക്ഷാകാര്യ മന്ത്രിസഭായോഗം വിലയിരുത്തി.ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികള്‍ക്ക് സൈന്യം സജ്ജമാണെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. നിയന്ത്രണ രേഖ കടന്ന് കൂടുതല്‍ മിന്നലാക്രമണങ്ങള്‍ ആവശ്യമെന്നാണ് ഭാരത സൈന്യത്തിന്റെ നിലപാട്. ഇതിനായി ഡസനിലധികം ഭീകരക്യാമ്പുകളുടെ വിവരങ്ങള്‍ ശേരിച്ചിട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ അതിര്‍ത്തി മറികടക്കാന്‍ ശ്രമിക്കുന്നതായ വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെയാണ് വീണ്ടും പിഒകെയില്‍ മിന്നലാക്രമണത്തിനുള്ള സാധ്യതകള്‍ സജീവമായത്.
പിഒകെയിലെ സൈനിക നടപടിക്ക് ലോകരാജ്യങ്ങളുടെ പിന്തുണ കൂടി ഭാരതത്തിന് ലഭിച്ചതോടെ നയതന്ത്ര രംഗത്തും പാക് ഭരണകൂടവും പാക്ക് സൈന്യവും ഒറ്റപ്പെട്ട നിലയിലാണ്. യൂറോപ്യന്‍ യൂണിയനും ജര്‍മ്മനിയും സൈനിക നടപടിയെ പിന്തുണച്ചു.
ദൃശ്യങ്ങള്‍ സൈന്യം കൈമാറി
ന്യൂദല്‍ഹി: പാക്കധീന കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ കരസേന നടത്തിയ മിന്നലാക്രമണ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാരിന് കൈമാറി. ദൃശ്യങ്ങള്‍ പുറത്തുവിടുന്ന കാര്യം പ്രധാനമന്ത്രിക്ക് വിട്ടു. കൈമാറിയ വിവരം കേന്ദ്രആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ അറിയിച്ചു.
നാലു മണിക്കൂര്‍ നീണ്ട സൈനിക നടപടികളുടെ വീഡിയോ 90 മിനിറ്റാണ്. ഈ കൈമാറ്റം സാധാരണ നടപടിയാണെന്ന് മന്ത്രി പറഞ്ഞു.
സൈന്യത്തെ പ്രവര്‍ത്തിക്കാന്‍ വിടുകയാണ് വേണ്ടതെന്ന് കേന്ദ്രആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അല്ല പിഒകെയിലെ മിന്നലാക്രമണത്തെപ്പറ്റി വെളിപ്പെടുത്തിയത് കരസേനയുടെ ഡിജിഎംഒ ആണ്, റിജിജു പറഞ്ഞു.
അതിര്‍ത്തി അടയ്ക്കുന്നു
ന്യൂദല്‍ഹി: പാക്കിസ്ഥാനുമായുള്ള 2,300 കിലോമീറ്റര്‍ അന്താരാഷ്ട്ര അതിര്‍ത്തി അടയ്ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനം കൈക്കൊള്ളും. വെള്ളിയാഴ്ച, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, രാജസ്ഥാന്, കശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ജയ്സാല്‍മീറില്‍ നടക്കുന്ന രഹസ്യ യോഗത്തില്‍ ചര്‍ച്ച നടത്തും. തുടര്‍ന്നായിരിക്കും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: