ന്യൂദല്‍ഹി: പാക് സഹായത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. നൗഗാം, രാംപൂര്‍ സെക്ടറുകളില്‍ പാക് അധീന കശ്മീരിലൂടെ മൂന്നിടത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്.
നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍ പ്രദേശത്ത് മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. മറ്റിടങ്ങളില്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഭീകരര്‍ പിന്‍വാങ്ങുകയായിരുന്നു. പാക്ക് സൈനിക പോസ്റ്റുകളുടെ സഹായവും ഭീകരര്‍ക്ക് ലഭിച്ചു. പാക് സൈന്യം വെടിയുതിര്‍ത്ത് ഭീകരരെ സഹായിച്ചു.
ഭീകരര്‍ക്ക് നുഴഞ്ഞുകയറാന്‍ ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നാലിടത്ത് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച്, രജൗരി, കുപ്വാര സെക്ടറുകളില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രത്തിലും പാക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തി. ഭാരത സൈന്യം തിരിച്ചടിച്ചു.
പ്രകോപനമില്ലാതെയാണ് പാക്ക് സൈന്യത്തിന്റെ വെടിവെപ്പെന്ന് സൈന്യം പ്രതികരിച്ചു. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണരേഖയില്‍ എട്ടും അഞ്ച് ദിവസത്തിനിടെ ഇരുപത്തഞ്ചും വെടിനിര്‍ത്തല്‍ ലംഘനമാണ് പാക്കിസ്ഥാന് നടത്തിയത്.
ഇസ്ലാമാബാദ്: ഭാരതത്തിന് തക്ക തിരിച്ചടികൊടുക്കുമെന്ന് പാക്ക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. ഭാരതത്തിന്റെ പദ്ധതികളെല്ലാം തകര്‍ക്കും, ലോകം മുഴുവന്‍ അവരെ കുറ്റപ്പെടുത്തും, സ്ഥാനമൊഴിയാന്‍ പോകുന്ന ഷെരീഫ് പറഞ്ഞതായി ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: