മുക്കം: ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ അനധികൃത വയല്‍ നികത്തല്‍ വ്യാപകമാവുന്നു. എം സാന്റ് വെയിസ്റ്റായ സ്ലെറി ഉപയോഗിച്ചാണ് ഏക്കര്‍കണക്കിന് വയലുകള്‍ നികത്തുന്നത്.
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ കൂളിമാട് വന്‍തോതിലാണ് വയലുകള്‍ മണ്ണിട്ട് നികത്തുന്നത്. നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. കൂളിമാട് അങ്ങാടിയില്‍ നായര്‍ കുഴി റോഡിനോട് ചേര്‍ന്നാണ് സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുന്നത്. ഇതിനോട് ചേര്‍ന്ന് ലോഡ് കണക്കിന് എം സാന്റ് മാലിന്യമായ സ്ലറിയും തള്ളുന്നു.
കൂളിമാട് അങ്ങാടിയിലെ ഡ്രൈനേജ് പൂര്‍ണ്ണമായി മൂടുന്ന തരത്തിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. രണ്ട് മീറ്ററിലധികം തള്ളിയ മാലിന്യം വയലിലെ വെള്ളത്തിലും പരന്നൊഴുകുന്നു. എം സാന്റ് മാലിന്യം തൊട്ടടുത്ത ഇരുവഴിഞ്ഞി ചാലിയാര്‍ പുഴകളിലേക്കും എത്താന്‍ സാധ്യത ഏറെയാണ്. വയലുകളില്‍ ഒരു കാലത്തും കൃഷി ചെയ്യാന്‍ സാധിക്കാത്തതിന് പുറമെ വേനലിലെ പൊടിശല്യം സമീപവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവും. ഇത് സംബന്ധിച്ച്
കൂളിമാട് പ്രവര്‍ത്തിക്കുന്ന മുദ്ര പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: