കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചും അപകടമേഖലയായ കിഴക്കെ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് റോഡ് വികസനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് നടക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന കൂട്ടഉപവാസം നടത്തി. ഇന്നലെ രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുമണിവരെ കിഴക്കെ നടക്കാവ് ബസ് സ്റ്റോപ്പിന് എതിര്‍വശത്താണ് വികസന സമിതി പ്രവര്‍ത്തകര്‍ ഉപവസിച്ചത്. വികസന പ്രവര്‍ത്തി ആരംഭിച്ചില്ലെങ്കില്‍ കേരളപിറവിദിനമായ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും റോഡ് ഉപരോധവും ഹര്‍ത്താലും സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡില്‍ ഏറ്റവും വീതികുറഞ്ഞ ഭാഗമാണ് കിഴക്കെ നടക്കാവിലേത്. അപകടം തുടര്‍ക്കഥയായ ഇവിടെ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടു പേര് അപകടത്തില്‍ മരിച്ചിരുന്നു. വീണ്ടും അപകടങ്ങളുണ്ടായി ജീവന് പൊലിയാതിരിക്കാന്‍ വീതികൂട്ടല്‍ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണം. കിഴക്കെ നടക്കാവിലെ സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി റോഡ് വീതിക്കൂട്ടല്‍ വേഗത്തിലാക്കണമെന്നും വികസനസമിതി ആവശ്യപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടതിനെത്തുടര്‍ന്ന് കിഴക്കെ നടക്കാവില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അരമണിക്കൂര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
ഡോ. എ. അച്യുതന് ഉപവാസം ഉദ്ഘാടനം ചെയ്തു. കെ.പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റുകൂടിയായ ചരിത്രകാരന് ഡോ. എം.ജി.എസ്. നാരായണന്റെ ഐക്യദാര്‍ഡ്യ സന്ദേശം യോഗത്തില്‍ വായിച്ചു. കൗണ്‍സിലര്‍മാരായ നവ്യഹരിദാസ്, പി. കിഷന് ചന്ദ്, ടി.സി. ബിജുരാജ്, സ്വതന്ത്ര്യസമരസേനാനി പി. വാസു, ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു, ഡിസിസി പ്രസിഡന്റ് കെ.സി. അബു, ടി.കെ. അബ്ദുള്‍ ലത്തീഫ് ഹാജി, ആബിനുല് ഹുസൈന് തങ്ങള്‍, പി. ഭാസ്കരന് നായര്‍, കെ.പി. സത്യകൃഷ്ണന്‍, സി. നാരായണന് കുട്ടി നായര്‍, എം. ബാലഗോപാല്‍, എം.കെ. ബാലകൃഷ്ണന്, പി. ഭാസ്ക്കരന്‍ നായര്‍, പി. ലോഹിതാക്ഷന്, നെടുപഌശേരി ശശി, പി.എം. പ്രേമരാജന്‍, ബാബു പണിക്കര്‍, എം. മെഹറൂഫ്, എ.കെ. ആലിക്കുട്ടി, എന്‍.വി. ബാബുരാജ്, വിനോദ് മേക്കോത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: