ചെന്നൈ: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയളിതയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നല്കിയ പൊതു താല്പര്യ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇത് പബ്ലിക് ഹര്‍ജിയാണോ അതോ പബ്ലിസിറ്റി ഹര്‍ജിയാണോ എന്ന് ചോദിച്ച കോടതി പൊതു താല്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
സാമൂഹ്യ പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ജയലളിതയുടെആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യവിവരങ്ങള്‍ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ആരോഗ്യനില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇതില്‍ ആരോഗ്യനില അറിയിക്കാന്‍ ആവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്.
പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണ് മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്നോ അതില്‍ വ്യക്തമാക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: