ആലപ്പുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മത്സ്യഫെഡില്‍ അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്ന് ചെയര്മാന് വി. ദിനകരന്. ഇവിടെ എംഡിയായി നിയമിച്ച ലോറന്‍സ് ഹൊറാള്‍ഡ് വകുപ്പുമന്ത്രിയുടെ കുടുംബസുഹൃത്തും നാട്ടുകാരനുമാണ്. 1.53 ലക്ഷം രൂപ ശമ്പളം നല്‍കിയാണ് കെഎസ്എഫ്ഇയിലെ അസി. ജനറല്‍മാനേജര്‍ മാത്രമായ ഇയാളെ ഇവിടെ നിയമിച്ചിട്ടുള്ളത്. മത്സ്യഫെഡിന്റെ ചരിത്രത്തില്‍ ആദ്യമായായണ് ഇത്രയും കനത്ത ശമ്പളം നല്‍കുന്നതെന്നും ദിനകരന് പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ഓഫീസിലെ ഉപയോഗത്തിനായി മത്സ്യഫെഡിന്റെ വാഹനം ഏറ്റെടുത്തിരുന്നു. ഈ വാഹനം ഓടിക്കുന്നതിന് മത്സ്യഫെഡില്‍ നിന്നും റിട്ടയര്‍ ചെയ്തയാളെ വീണ്ടും നിയമിക്കുകയായിരുന്നു. ഇതുകൂടാതെ മത്സ്യഫെഡ് എംഡിയുടെ ഡ്രൈവറായി മറ്റൊരാളെയും അനധികൃതമായി നിയമിച്ചു. വിഴിഞ്ഞം മണ്ണെണ്ണ ബങ്കിലെ നിയമനവും അനധികൃതമാണ്. ഇതുകൂടാതെ ചില ജീവനക്കാരെ എംഡി നേരിട്ട് ചട്ടം ലംഘിച്ച് പിരിച്ചുവിടുകയും ചെയ്തു. ബോര്‍ഡ് അറിയാതെയാണ് ഇത്തരത്തില്‍ നിയമനവും പിരിച്ചുവിടലും മന്ത്രിയുടെ ഒത്താശയോടെ നടക്കുന്നതെന്ന് ദിനകരന് ആരോപിച്ചു.
കെഎസ്എഫ്ഇയിലെ അസി. ജനറല്‍ മാനേജര്‍ മാത്രമായ പുതിയ എംഡിയുടെ താഴെ മത്സ്യഫെഡില്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിക്കുന്നത് സെക്രട്ടറിയേറ്റിലെഅഡീഷണല് സെക്രട്ടറി തസ്തികയിലുള്ള ഉദ്യോഗസ്ഥനാണ്. പ്രോട്ടോകോള്‍ പോലും ലംഘിച്ചാണ് മന്ത്രിയുടെ താത്പര്യപ്രകാരം എംഡിയുടെ നിയമനം നടന്നിട്ടുള്ളത്. സഹകരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ഭരണസമിതിയെ സമ്മര്‍ദ്ദത്തിലാക്കി സിപിഎം അനുകൂലികളെ തലപ്പത്തുകൊണ്ടുവരികയാണ് മന്ത്രിയുടെ ലക്ഷ്യമെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: