മാവേലിക്കര: എസ്ഐയുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ വനിതാ സിപിഒ ഗതാഗത നിയന്ത്രണനിയന്ത്രണത്തിനിടെ കുഴഞ്ഞു വീണു. മാവേലിക്കര പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിന്ധു (39) ആണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ മിച്ചല്‍ ജങ്ഷനില്‍ വീണത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുമണിയോടെ എത്തിയ ഇവര്‍ ഒന്നരമണിക്കൂര്‍ ഗതാഗതം നിയന്ത്രിച്ച ശേഷമാണ് തളര്‍ച്ച ഉണ്ടായത്.
കഫക്കെട്ടിന്റെ അസുഖമുള്ള സിന്ധു ആയൂര്‍വേദ ചികിത്സയ്ക്കു ശേഷം ഈ മാസം രണ്ടിനാണ് ജോലിക്കു കയറിയത്. ഇന്നലെ ശാരീരിക ബുദ്ധിമുട്ടുകള്‍ തോന്നിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ആശുപത്രിയില്‍ എത്തി പ്രഷര്‍ പരിശോധിക്കുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു.
സിന്ധുവിനെ കഴിഞ്ഞ ദിവസം മുതലാണ് മിച്ചല്‍ ജങ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയാമായിരുന്നിട്ടും ഇത് അവഗണിച്ചായിരുന്നു എസ്ഐയുടെ നടപടിയെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ചെട്ടികുളങ്ങരയില്‍ ബഹളമുണ്ടാക്കിയ മാനസികരോഗിയായ സ്ത്രീയെ സ്കൂട്ടറില്‍ കൂട്ടിക്കൊണ്ടുവരാന്‍ സിന്ധുവിനോട് എസ്ഐ ആവശ്യപ്പെട്ടു. അവര്‍ പ്രശ്നമുണ്ടാക്കുമെന്നും ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനെ ജീപ്പുമായി ഒപ്പം വിടണമെന്നും സിന്ധു ആവശ്യപ്പെട്ടെങ്കിലും എസ്ഐ തയ്യാറായില്ല.
ഒറ്റയ്ക്കു പോകാന്‍ തയ്യാറാവാതിരുന്ന സിന്ധുവിനോട് എസ്ഐ മോശമായി പെരുമാറുകയും ചെക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെതിരെ സിന്ധു ആത്മഹത്യ ഭീഷണി മുഴക്കുകയും സിഐയ്ക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തില്‍ സിന്ധുവിനെ മിച്ചല്‍ ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എസ്ഐയുടെ പല നിലപാടുകള്‍ക്കെതിരെയും പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: