കണ്ണൂര്‍: പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ യുവാവിനെയും കുടുംബത്തെയും സിപിഎമ്മുകാര്‍ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതായും ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവാവ് ഭാര്യയും രണ്ട് പെണ്മക്കളൊടുമൊപ്പം കണ്ണൂര്‍ കലകട്രേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. തില്ലങ്കേരി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് ചെയ്യപ്പെടുകയും സേലം ജയിലില്‍വെച്ച് പോലീസ് വെടിവെപ്പില്‍ മരണപ്പെടുകയും ചെയ്ത് രക്തസാക്ഷിയായ പുല്ലാഞ്ഞിയോടന്‍ ഗോവിന്ദന് നമ്പ്യാരുടെ മകന് കൊട്ടാരം നാണുനമ്പ്യാരുടെ മകന് തില്ലങ്കേരി ആലയാട്ടെ ചുണ്ടയില്ക്കണ്ടി വീട്ടില്‍ കെ.വി.അശോകനാണ് സിപിഎം ഭീഷണിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടും നീതിതേടിയും ഇന്നലെ കലക്ട്രേറ്റിനു മുന്നില്‍ സമരം നടത്തിയത്. സിഐടിയു നിര്‍മ്മാണ തൊഴിലാളി യൂനിയന്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന അശോകന് മനംമടുത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ടു പോയതോടെ സിപിഎം നിരന്തരം ഭീഷണിപ്പെടുത്തി വരികയാണത്രെ. ഭീഷണി സംബന്ധിച്ച് തെളിവ്സഹിതം പരാതി നല്‍കിയിട്ടും ജില്ലയിലെ പോലീസ് ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന സിപിഎം നേതാക്കളുള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി. സിപിഎം ഭീഷണിയില്‍ നിന്നും സംരക്ഷണമാവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ്. സിപിഎമ്മിന്റെ നിരന്തര ഭീഷണിയും ശല്യവും കാരണം കഴിഞ്ഞ എട്ടുമാസമായി തില്ലങ്കേരി ആലയാട്ടെ വീട് പൂട്ടിയിട്ട് ചാവശ്ശേരിയിലെ ഭാര്യ വീട്ടില്‍ താമസിക്കുകയാണ് താനും ഭാര്യയും കുട്ടികളുമെന്നും അശോകന് പറഞ്ഞു.
സിപിഎമ്മുകാര്‍ കഴിഞ്ഞ ഫിബ്രവരി 18 ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് യാതൊരു നടപടിയും ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ എടുക്കാന്‍ തയ്യാറായില്ലെന്ന് അശോകന് പറഞ്ഞു. പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചത് സംബന്ധിച്ച് താന്‍ മാര്‍ച്ച് 19 ന് പത്രകുറിപ്പിറക്കിയതായും അന്നു മുതല്‍ തനിക്കെതിരെ സിപിഎം നേതാക്കളുള്‍പ്പെടെ ശക്തമായ ഭീഷണിയുമായി രംഗത്തെത്തിയതായും ഇയാള്‍ പറഞ്ഞു. തന്റെ പൂട്ടിയിട്ട തില്ലങ്കേരിയിലെ വീട്ടില്‍ സൂക്ഷിച്ച ഭാര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുളള രേഖകള്‍ സിപിഎം സംഘം എടുത്തുകൊണ്ടു പോയതായും അശോകന് പറഞ്ഞു.
സിപിഎം ഭീഷണി സംബന്ധിച്ച് ലോക്കല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാവാത്തതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. മുന്‍ ഇരിട്ടി സിഐക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെയായിരുന്നു പരാതി നല്‍കിയത്. തുടര്‍ന്ന് സിപിഎമ്മുകാരായ ജിജോ, ടി.മോാഹനന്‍, ഗംഗാധരന് എന്നിവര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരുന്നുവെന്നും എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ ആഗസ്ത് 6ന് സിപിഎം നേതാവായ തില്ലങ്കേരി പഞ്ചായത്ത് പ്രസിഡണ്ടിന്റെ അനുജനും സിപിഎം പ്രവര്‍ത്തകനുമായ പി.വി.രാജേഷ്, സിപിഎം പ്രവര്‍ത്തകനായ കെ.വി.ജിജോ, കെ.വി.ഗംംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് ഫോണ്‍ വഴി അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. 7 ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിനെ കണ്ട് കാര്യം ബോധ്യപ്പെടുത്തുകയും കേസില്‍ തുടര്‍നടപടിയെടുക്കാന്‍ ലോക്കല്‍ പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞ 19 ന് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തതെന്നും കോടതി പോലീസിനും കക്ഷികള്‍ക്കും നോട്ടീസ് അയച്ചിരിക്കുകയാണെന്നും അശോകന് പറഞ്ഞു. സംരക്ഷണം സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഇന്നലെ കലക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അശോകന് പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നവരുടെയും കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുടേയും രക്തസാക്ഷി കുടുംബങ്ങളുടേയും ദുരനുഭവം വ്യക്തമാക്കുന്നതാണ് അശോകന്റെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: