ഇസ്ലാമാബാദ്: പാക്കിസ്ഥാന് നേതൃത്വത്തില്‍ ‘ആഭ്യന്തര യുദ്ധം’ തുടങ്ങി. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ വിവരങ്ങള്‍ പാക്ക് പത്രമായ ഡോണ്‍ പുറത്തുവിട്ടു. പ്രധാനമന്ത്രിയും സൈന്യവും ഐഎസ്ഐയും നിലപാടുകളില്‍ കടുത്ത ഭിന്നതയിലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പ്രധാനമന്ത്രി നവാസ് ഷെരീഫിന് സൈന്യത്തോടും ഐഎസ്ഐയോടുമുള്ള വിയോജിപ്പ് പലരെക്കൊണ്ടും പ്രകടിപ്പിക്കുകയും സ്വയം പ്രകടിപ്പിക്കുകയും ചെയ്ത ശേഷം വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരത്തുകയും ചെയ്തത് ഷെരീഫിനെതിരേയുള്ള നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
എന്നാല്‍, പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള പാക്കിസ്ഥാന് തന്ത്രമായിരിക്കാമെന്ന വിശകലനവുമുണ്ട്. സൈന്യം പ്രതികരിച്ചിട്ടില്ല.
നവംബറോടെ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി ഡോണ്‍ വെളിപ്പെടുത്തുന്നത് നിര്‍ണ്ണായക സൂചനയാണ്. അപ്പോഴേക്കും പുതിയ സൈനിക തലവനെ തീരുമാനിക്കും.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിന് ഭീകരരുടെ സഹായം തേടുന്നതിനെതിരെ പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയെന്നാണ് ഡോണ്‍ റിപ്പോര്‍ട്ട്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ അടക്കമുള്ള ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാന് ഒറ്റപ്പെടുമെന്നാണ് ഷെരീഫ് സൈന്യത്തിനും ഐഎസ്ഐയ്ക്കും മുന്നറിയിപ്പ് നല്‍കിയത്.
നവാസ് ഷെരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷബാസ് ഷെരീഫും ഐഎസ്ഐ മേധാവി റിസ്വാന് അഖ്തറും തമ്മില്‍ വലിയ വാക്പോരുണ്ടായതായി പത്രം പറയുന്നു. ഐഎസ്ഐയുടെ ജിഹാദി ബന്ധത്തെ ചൊല്ലിയായിരുന്നു വാഗ്വാദം. പാക്കിസ്ഥാന്റെ സുഹൃദ് രാജ്യമായ ചൈന പോലും നിലപാടുമാറ്റം ആവശ്യപ്പെടുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എയ്സാസ് ചൗധരി അഭിപ്രായപ്പെട്ടു, ഡോണ്‍ വെളിപ്പെടുത്തുന്നു.
പത്താന്‍കോട്ട് ആക്രമണത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം പൂര്‍ത്തിയാക്കാനും ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുത്ത് ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള നടപടിക്ക് നവംബര്‍ വരെ കാക്കാനും നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും ഡോണ്‍ റിപ്പോര്‍ട്ട് പറയുന്നു.
വിമര്‍ശനവും വിവരണവുമെല്ലാം നവാസ് ഷെരീഫിന്റെ ബുദ്ധിയിലുദിച്ച നീക്കങ്ങളാണെന്ന് വിലയിരുത്തുന്ന നിരീക്ഷകരും ഉണ്ട്.
യോഗത്തിന് ശേഷം പാക്കിസ്ഥാന് സൈനികമേധാവിയെ കണ്ട നവാസ് ഷെരീഫ് നയതന്ത്രതലത്തില്‍ പാക്കിസ്ഥാന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: