ഇരിട്ടി: അടി തെറ്റിയ കാട്ടുകൊമ്പന് കിണറ്റില്‍ വീണു. അടക്കാത്തോട് മുട്ടുമാറ്റിയിലാണ് കൊമ്പന് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. 15 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ബുധനാഴ്ച രാത്രി 10.30 ഓടെ ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും അടക്കാത്തോട് മേഖലയിലെ ജനവാസ കേന്ദ്രത്തിലേക്കെത്തിയ കാട്ടാന വീണത്.
സംഭവം അറിഞ്ഞ് പ്രദേശവാസികളടക്കം നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് തമ്പടിച്ചത്. രാത്രി തന്നെ ആനയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രദേശവാസികളെ ആന ഉപദ്രവിച്ചേക്കാം എന്ന സംശയത്തില്‍ ജനങ്ങള്‍ കാട്ടാനയെ പുറത്തെടുക്കാനെത്തിച്ച ജെസിബി തടഞ്ഞു. രാവിലെ കാട്ടാനയെ മയക്കുവെടിവെച്ച ശേഷം പുറത്തെടുക്കാമെന്ന നിലപാടിലായിരുന്നു ജനങ്ങള്‍. തുടര്‍ന്ന് മട്ടന്നൂര്‍ സിഐ സാജു ജോസഫ്,കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്, ആറളം വൈല്‍ഡ് ലൈഫ് വാര്ഡന് സജികുമാര്‍ തുടങ്ങിയവര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. പകല്‍ സമയത്ത് കാട്ടനയെ പുറത്തെടുക്കുമ്പോള്‍ ആന കൂടുതല്‍ അക്രമാസക്തമായേക്കാം എന്ന അധികൃതരുടെ നിര്‍ദ്ദേശത്തോട് ജനങ്ങളും സഹകരിക്കുകയായിരുന്നു.
ഒടുവില്‍ പുലര്‍ച്ചെ 3.30 ഓടെ ജെസിബി ഉപയോഗിച്ച് കിണര്‍ ഇടിച്ച് താഴ്ത്തുകയായിരുന്നു. വെളിച്ചത്തിന്റെ അഭാവവും മറ്റും കാരണം ഇന്നലെ ച രാവിലെ 9 മണിയോടെയാണ് ആനയെ കിണറ്റില്‍ നിന്നും കരയിലെത്തിച്ചത്. മണിക്കൂറുകളോളം കിണറ്റില്‍ കുടുങ്ങിയ ആനയെ പലതവണ പുറത്തിറക്കാന്‍ ശ്രമം നടത്തിയെങ്കിലും അവശത കാരണം ആനയ്ക്ക് വടം പോലും പിടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. അവശനിലയിലായ കൊമ്പന് പുറത്തെത്തിയതോടെ കാട്ടിലേക്ക് ഓടിമറഞ്ഞു.
പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍, കേളകം എസ്.ഐ രാജേഷ്, വേണു, വനം വകുപ്പ് ജീവനക്കാര്‍, ഫയര്‍ഫോഴ്സ്, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങി വലിയൊരു സംഘം തന്നെ ആനയെ പുറത്തെടുക്കുംവരെ സംഭവസ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: