തൃക്കരിപ്പൂര്‍: ജനസംഘംത്തിന്റെയും പരിവാര്‍ സംഘടനകളുടെയും നേതാക്കള്‍ക്ക് ഭക്ഷണവും താമസവും ഒരുക്കിയ ചിരിയമ്മ എന്ന സ്ത്രീയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്ന മുസ്ലിം മത വിശ്വാസിയുടെ ചെയ്തികള്‍ കണ്ടപ്പോള്‍ കൂടിനിന്നവര്‍ക്ക് ആശയക്കുഴപ്പമായി.
കഴിഞ്ഞ ദിവസം അന്തരിച്ച അപ്യാല്‍ ചിരിയമ്മയുടെ അന്ത്യശ്രുശൂഷകള് ചെയ്യുന്ന കുടുംബത്തിലെ മക്കളുടെ കൂട്ടത്തില്‍ സജീവമായി പങ്കെടുത്ത പള്ളത്തില്‍ ഹമീദ് ഹസ്സനെന്ന മുന്‍ പ്രവാസിയാണ് മതത്തിനും ജാതിക്കും വലുതായി പലതുമുണ്ടെന്നും രക്തബന്ധത്തെപ്പോലെ തന്നെ കെട്ടുറപ്പുള്ളതാണ് മുലപ്പാല്‍ ബന്ധവുമെന്ന് തെളിയിച്ചത്.
ചിരിയമ്മയെന്ന 85 കാരിയായ സ്ത്രീയുടെ മൃതദേഹം സംസ്കരിക്കുന്നതിനു തൊട്ടുമുമ്പായി മക്കളടക്കമുള്ള അടുത്ത ബന്ധുക്കള്‍ മാത്രം ചെയ്യുന്ന ചടങ്ങുകളാണ് നൂറുക്കണക്കിന് നാട്ടുകാര്‍ നോക്കിനില്‍ക്കെ ഹസ്സനും ചെയ്തത്. തങ്കയത്തെ സമുദായ ശ്മശാനത്തിലെത്തിയപ്പോഴും ഹമീദ് ഹസ്സന് കൂടെത്തന്നെയുണ്ട്. മക്കളുടെ കൂട്ടത്തില്‍ ചേര്‍ന്ന് അവസാനമായി രണ്ടുതുള്ളി വെള്ളം ആ ചുണ്ടില്‍ തൊട്ടുകൊടുക്കുമ്പോഴും അദ്ദേഹം കണ്ണ് തുടക്കുന്നുണ്ടായിരുന്നു. ദഹനപ്രക്രിയക്കായി മൃതദേഹം എടുത്തുവെച്ചശേഷം അല്‍പ്പം മാറിനിന്നപ്പോള്‍ കിട്ടിയ അവസരത്തിലാണ് അതൊരു അമ്മിഞ്ഞപ്പാലിന്റെ ബന്ധമാണെന്ന് ഹസന് പറഞ്ഞത്.
ചിരിയമ്മയുടെ മുലപ്പാല്‍ കുടിച്ചുവളര്‍ന്ന മുസ്ലീമായ ഹമീദ് ഹസ്സന് ആ മാതൃപുത്ര ബന്ധം പറഞ്ഞപ്പോള്‍ കൂടിനിന്ന നാട്ടുകാര്‍ക്ക് അതൊരു അപൂര്‍വ്വ സംഭവമായി. ചിരിയമ്മയുടെ വീടിന്റെ പരിസരത്തായിരുന്നു പണ്ട് ഉമ്മയും ബാപ്പയുമടങ്ങുന്ന ഹസന്റെ കടുംബം താമസിച്ചിരുന്നത്. അതുകൊണ്ടുതന്നെ നല്ല അയല്‍ക്കാരാകുന്നതില്‍ മതമോ മറ്റു പ്രതിബന്ധങ്ങളോ പ്രശ്നമായിരുന്നില്ല. ഉമ്മക്ക് അസുഖമാകുമ്പോഴും മറ്റും ചിരിയമ്മയാണ് അമ്മിഞ്ഞ തന്നിരുന്നത്. പിന്നീടത് അമ്മ-മകന് ബന്ധമായി വളര്‍ന്നു. പിന്നീട് ചിരിയമ്മയുടെ അമ്മിഞ്ഞ കുടിക്കുകയെന്നത് എന്റെ പതിവ് ശീലമായി.
ഒരുദിവസം അതിനായി ചിരിയമ്മയുടെ വീട്ടില്‍ എത്തിയില്ലെങ്കില്‍ ആ അമ്മ ഉസ്മാന്റെ വീട്ടിലെത്തുമായിരുന്നു. അത്രക്ക് വലിയ ബന്ധമായി ആ മാതൃസ്നേഹം വളര്‍ന്നു. ‘ചിരിയമ്മ എനിക്കെന്റെ ഉമ്മയാണ്. അവരുടെ വേര്‍പാട് എന്റെ ഉമ്മയുടെ വേര്പാടിന് തുല്യമാണ്’. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ഠമിടറി.അതോടൊപ്പം മരിച്ച ചിരിയമ്മയുടെ മക്കളും ഈ ബന്ധം അംഗീകരിക്കുന്നുവെന്നതാണ് മറ്റൊരു വസ്തുത. ആത്മാര്‍ത്ഥ സ്നേഹത്തിനു മുന്നില്‍ ഒന്നും വിലങ്ങുതടിയല്ലായെന്ന് ഈ ഹിന്ദുമുസ്ലിം കുടുംബങ്ങള്‍ തെളിയിക്കുകയാണ്. ഏറെക്കാലമായി അബുദാബിയില്‍ ബിസിനസ് ചെയ്യുകയായിരുന്ന ഹമീദ് ഇപ്പോള്‍ ബീരിച്ചേരിയില്‍ കുടുംബസമേതം താമസിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: