ന്യൂദല്‍ഹി: മിന്നലാക്രമണത്തിന്റെ പേരിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രീയക്കളി സൈന്യത്തെ പ്രതിരോധത്തിലാക്കുന്നു. സൈനിക നടപടിയെ അവിശ്വസിക്കുന്ന കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും സമീപനം പാക് നിലപാടുകള്‍ക്ക് കരുത്ത് പകരുന്നതാണ്.
തെളിവ് പരസ്യപ്പെടുത്തണമെന്ന കേജ്രിവാളിന്റെ ആവശ്യം പ്രാധാന്യത്തോടെയാണ് പാക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളും അന്താരാഷ്ട്ര തലത്തില്‍ സൈന്യത്തെ സംശയത്തിന്റെ നിഴലിലാക്കി. ഇതോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിടാമെന്ന് സൈന്യം നിലപാടെടുത്തത്. കമാണ്ടോ ഓപ്പറേഷന്റെ രഹസ്യങ്ങള്‍ പാക്കിസ്ഥാന് ലഭിക്കാന്‍ ഇത് ഇടയാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പാക് ചാരസംഘടനയും ഭീകരരും ഇതിനായി കാത്തിരിക്കുകയാണ്.
സൈനിക നടപടി പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും നേട്ടമായി ജനങ്ങള്‍ വിലയിരുത്തുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രശ്നം. ഇരട്ട സമീപനമാണ് കോണ്‍ഗ്രസ്സിന്റേത്. രാഹുലും സോണിയയും സൈന്യത്തെയും പ്രധാനമന്ത്രിയെയും പിന്തുണയ്ക്കുന്നു.
സൈന്യത്തിലുള്ള അവിശ്വാസം പാര്‍ട്ടിയുടെ നിലപാടായി അവതരിപ്പിക്കാതെ, രാഹുലിന്റെ ‘ചാവേറു’കളെയും രണ്ടാം നിര നേതാക്കളെയുമാണ് രംഗത്തിറക്കിയത്. ദിഗ്വിജയ് സിങ്ങാണ് ഒരാള്‍. സൈന്യത്തിന്റെ വിശ്വാസ്യതക്ക് പോറലേല്‍ക്കാതിരിക്കാനാണ് ഇത് ആവശ്യപ്പെടുന്നതെന്നാണ് സിങ്ങിന്റെ വാദം. ഇൗ നിലപാടാണ് കേജ്രിവാളിനും.
മുന്‍ ആഭ്യന്തരമന്ത്രി ചിദംബരമാണ് തെളിവ് ചോദിച്ച മറ്റൊരു കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സര്‍ജേവാല, എംപി സഞ്ജയ് നിരുപം എന്നിവരും പാക് വാദം പൊളിക്കാന്‍ തെളിവ് ആവശ്യപ്പെടുന്നവരാണ്.
പാക്കിസ്ഥാനെ മറ്റൊരു രാജ്യവും വിശ്വസിക്കുന്നില്ലെന്നിരിക്കെ ആരെയാണ് ഭാരതത്തിന് തെളിവ് ബോധിപ്പിക്കാനുള്ളതെന്നാണ് ബിജെപിയുടെ മറുപടി. ഈ നേതാക്കളെ രാഹുലോ സോണിയയോ തള്ളിപ്പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.
സൈനിക നടപടിയുടെ തെളിവ് പുറത്ത്വിടുന്നത് അസാധാരണ നടപടിയാണ്. പരസ്യമാക്കിയാല്‍, വ്യാജമെന്നാകും പാക്കിസ്ഥാന്റെ അടുത്ത ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: