കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ കശ്മീരിനെതിരെ കേരളത്തിന്റെ സഞ്ജു സാംസണിന് സെഞ്ചുറി. സഞ്ജുവിന്റെ (129 നോട്ടൗട്ട്) ബലത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സില്‍ കേരളം. മനുകൃഷ്ണന് (ആറ്) സഞ്ജുവിന് കൂട്ട്.
കശ്മീര്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയ കേരളത്തെ സഞ്ജുവും ഓപ്പണര്‍ ജലജ് സക്സേനയുമാണ് (69) കരകയറ്റിയത്. കേരളത്തിലേക്കു വിളിച്ച തീരുമാനം ജലജ് ന്യായീകരിച്ചെങ്കിലും, സഹ ഓപ്പണര്‍ ഭവിന് താക്കര്‍ (നാല്) നിരാശപ്പെടുത്തി. 251 പന്ത് നേരിട്ട് 19 ഫോറും ഒരു സിക്സറും സഹിതം സഞ്ജുവിന്റെ ഇന്നിങ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏഴാം സെഞ്ചുറിയാണ് കേരള താരത്തിന്റേത്. നായകന് രോഹന് പ്രേം (ഒന്ന്), റോബര്‍ട്ട് ഫെര്‍ണാണ്ടസ് (മൂന്ന്), ഇഖ്ബാല്‍ അബ്ദുള്ള (14), കെ.എസ്. മോനിഷ് (14) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. സച്ചിന് ബേബിക്ക് അക്കൗണ്ട് തുറക്കാനായില്ല.
സമിയുള്ള ബെയ്ഗിന്റെ നാലു വിക്കറ്റ് പ്രകടനമാണ് കേരളത്തിന് വിനയായത്. രാം ദയാല്‍ രണ്ടും, ഉമര്‍ നാസിര്‍ ഒന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: