ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷാ നിയമം അടുത്ത മാസം തന്നെ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കര്‍ശന നിര്‍ദ്ദേശം നല്കി. നിയമം നടപ്പാക്കാതെ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനത്തിന് അനുവദിക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന് കേരളത്തെ അറിയിച്ചു. സംസ്ഥാന ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. ഇതോടെ നവംബര്‍ മുതല്‍ പദ്ധതി ആരംഭിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉറപ്പു നല്കി.
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം രാജ്യം മുഴുവനും നടപ്പാക്കാനുള്ള കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കേരളമുള്‍പ്പെടെയുള്ള ചുരുക്കം സര്‍ക്കാരുകള്‍ മാത്രമാണ് ഇനിയും പദ്ധതി നടപ്പാക്കാന്‍ അവശേഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് 2017 മാര്‍ച്ച് വരെ സമയം അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കൂടിക്കാഴ്ചയില്‍ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കാനുള്ള നിരവധി നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ബിപിഎല്‍-എപിഎല്‍ പട്ടിക പോലും ഇതുവരെ സംസ്ഥാനം തയ്യാറാക്കിയിട്ടില്ല. എന്നാല്‍ കരട് പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമന് കേന്ദ്രമന്ത്രിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന്, പരമാവധി നടപടികള്‍ നവംബറിനുള്ളില്‍ പൂര്‍ത്തീകരിച്ച് കരട് പട്ടികയുടെ അടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി തുടങ്ങാന്‍ കേന്ദ്രമന്ത്രി നിര്‍ദ്ദേശം നല്കി. സംസ്ഥാന സര്‍ക്കാര്‍ ഇതംഗീകരിച്ചിട്ടുണ്ടായിരുന്നു.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനെ തുടര്‍ന്ന് കേരളത്തിനുള്ള ഭക്ഷ്യധാന്യങ്ങളുടെ ഇടക്കാല അലോട്ട്മെന്റ് ഓണത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു. എപിഎല്‍ സബ്സിഡി എടുത്തുകളയുമെന്നും അറിയിച്ചു. റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് അടുത്ത വര്‍ഷം മാര്‍ച്ച് വരെ സമയം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: