മൂവാറ്റുപുഴ: ഇടുക്കി ജില്ലയിലെ ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ മാരുതിപ്പാടി-നാടുസിറ്റി റോഡ് നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ത്വരിതാന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി. മാധവന് ഉത്തരവിട്ടു. ചക്കുപള്ളം മണല്ക്കാലായില് രാമന്‍കുട്ടി നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
2013-14 കാലഘട്ടത്തില്‍, 4,07,661രൂപ റോഡിന്റെ 216മീറ്റര്‍ ടാര്‍ ചെയ്യാന്‍ എന്ന പേരില്‍ യാതൊരുനിര്മ്മാണവും നടത്താതെ അപഹരിച്ചുവെന്നും റോഡിന്റെ ടാര്‍ മൂന്ന് മീറ്ററില്‍ നിന്നും രണ്ടര മീറ്ററായി കുറച്ചാണ് റോഡ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണ കമ്മറ്റി കണ്‍വീനര്‍ എ.ഗണേഷന്, ചെയര്മാന് എം.എസ്.വല്‍രാജ്, പ്രസിഡന്റ് ആന്റണി സക്കറിയ, അസിസ്റ്റന്റ് എഞ്ചിനീയര്‍മാരായ എം.ഒ.പൗലോസ്, പി.എസ്.സണ്ണി, ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എ.നൗഷാദ് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ എതിര്‍കക്ഷികളുടെ പ്രവര്‍ത്തികള്‍ വരുന്നതായി ചൂണ്ടിക്കാണിച്ച കോടതി ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയോട് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: