തിരുവനന്തപുരം: അധികാര ദുര്‍വിനിയോഗവും അഴിമതിയും സ്വജനപക്ഷപാതവും സിപിഎം മുഖമുദ്രയാക്കിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. പി. കെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനത്തിന്റെ എം ഡിയായി നിയമിച്ച നടപടി റദ്ദ് ചെയ്തെങ്കിലും സമാനമായ നിരവധി നിയമനങ്ങളാള് അനുമതി കാക്കുകയാണെന്ന് മുരളീധരന് പ്രസ്താവിച്ചു.
പി.കെ.ശ്രീമതി ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ സുധീര്‍ നമ്പ്യാരുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് സുധീര്‍ നമ്പ്യാരും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകനും ചേര്‍ന്ന് ബിനാമി പേരില്‍ ഒരു കമ്പനി നടത്തിയിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ഈ കമ്പനി അപ്രത്യക്ഷമായി. ഇതെക്കുറിച്ചും സുധീര്‍ നമ്പ്യാര്‍ വിദേശത്ത് നടത്തുന്ന വന്‍കിട ബിസിനസുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി. മുരളീധരന് പറഞ്ഞു.
വ്യവസായ വകുപ്പിന് കീഴിലെ 18 പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എംഡിമാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ്) അറുപതിലേറെപ്പേരെ വിളിച്ചുവരുത്തി അഭിമുഖ പരീക്ഷ നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നു. അതട്ടിമറിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പാര്‍ട്ടി നേതാക്കളുടെ മക്കളുടേയും ബന്ധുക്കളുടേയും നിയമനം നടത്തുന്നത്.
അധികാരത്തിന്റെ തണലില്‍ ഖജനാവിലെ പണം സ്വന്തക്കാരുടേയും പാര്‍ട്ടിക്കാരുടേയും വീട്ടിലേക്ക് കൊണ്ടുപോകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത്തരം നിയമന തീരുമാനങ്ങള്‍ മരവിപ്പിക്കണം, മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: