മൂന്നാര്‍ (ഇടുക്കി): തോട്ടം തൊഴിലാളികളുടെ വ്യാജ ഒപ്പിട്ട് ട്രേഡ് യൂണിയന് നേതാക്കള്‍ പണം തട്ടി. കണ്ണന് ദേവന് കമ്പനിയിലെ വിവിധ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഐഎന്‍ടിയുസി യൂണിയനെതിരെ പരാതിയുമായി രംഗത്ത് വന്നത്.
പാര്‍ട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയ്ക്കായി 600 രൂപ വീതം തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നു സമ്മതമില്ലാതെ പിന്‍വലിച്ചു. നല്ലത്തണ്ണി, കല്ലാര്‍ എസ്റ്റേറ്റുകളിലെ തൊഴിലാളികളായ അന്തോണി ദാസ്, സുബ്ബയ്യ, തമിഴ് സെല്‍വി,കറുപ്പാസാമി, മിനിയാണ്ടി എന്നിവര്‍ കമ്പനി മാനേജ്മെന്റിന് പരാതി നല്കി.
പരാതി അന്വേഷിക്കാനോ നടപടികള്‍ സ്വീകരിക്കാനോ കമ്പനി അധികൃതര്‍ തയ്യാറായില്ല. പണം നഷ്ടപ്പെട്ടവര്‍ മുന്‍പ് ഐഎന്‍ടിയുസി യൂണിയനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നവരാണ്. മൂന്നാര്‍ സമരത്തെ തുടര്‍ന്ന് ഇവര്‍ സംഘടനയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുകയോ സംഭാവനകള്‍ നല്‍കുകയോ ചെയ്തിരുന്നില്ല. ഈ അവസ്ഥയിലാണ് പഴയ ലിസ്റ്റ് പ്രകാരമുള്ള തൊഴിലാളികളുടെ പേരില്‍ വ്യാജ ഒപ്പിട്ട് പണം തട്ടിയത്. കമ്പനി നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാജ ഒപ്പുകള്‍ ചമച്ചാണ് പണം കൈപ്പറ്റിയിരിക്കുന്നതെന്നു കണ്ടെത്തിയെങ്കിലും ഇതിനു കൂട്ട് നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാനോ പണം തിരികെ തൊഴിലാളികള്‍ക്ക് നല്‍കാനോ തയ്യാറായില്ല.
കമ്പനിയുടെ വിവിധ എസ്റ്റേറ്റുകളില്‍ വിവിധ ട്രേഡ് യൂണിയനുകള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നു. സംഭവം വിവാദമായതോടെ പണം തിരികെ നല്കി സംഭവം ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
തൊഴിലാളികളെ വഞ്ചിക്കുന്നതിനെതിരെ സമരപരിപാടികള്‍ നടത്താന്‍ ബിജെപി മൂന്നാര്‍ പഞ്ചായത്തു കമ്മിറ്റി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: