കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട്ട് മുഖ്യമന്ത്രിക്ക് നടുറോഡില്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
പോലീസും വാഹനവ്യൂഹത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാത്തികൊണ്ടുള്ള അടിയില്‍ പരിക്കേറ്റ യുവമോര്‍ച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാലു എരഞ്ഞിക്കലിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കോഴിക്കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ വെസ്റ്റ്ഹില്ലിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, ജില്ലാ ഭാരവാഹികളായ ബബീഷ് ഉണ്ണികുളം, ഷാലു എരഞ്ഞിക്കല്‍, വിവേക് കുന്നത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാത്തികൊണ്ടുള്ള അടിയിലാണ് ഷാലുവിന് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സക്ക് വിധേയനാക്കി.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. യുവജനസമരത്തെ ചോരയില്‍ മുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് അഡ്വ. കെ.പി. പ്രകാശ്ബാബു ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: