പത്തനാപുരം: ഇടത്തറയിലെ അനധികൃത അറവ്ശാലകളില്‍ മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പിന്റെയും പത്തനാപുരം ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധനകള്‍ നടന്നത്. അംഗീകാരമില്ലാതെ അറവ്ശാലകള്‍ പ്രവര്‍ത്തിപ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തു. നടുമുരുപ്പ് വേങ്ങവിള വീട്ടില്‍ മെഹമൂദാബീവി, കുമ്പിക്കല്‍ സൗമ്യ മന്‍സിലില്‍ വഹാബ്, നെടുംപറമ്പ് പാണച്ചിറ നൗഷാദ് എന്നിവര്‍ക്കെതിരെയാണ് നടപടി. 85000 രൂപ പിഴയിനത്തില്‍ അടയ്ക്കാനും നോട്ടീസ് നല്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പ്രത്യേക സ്ക്വാഡ് രൂപികരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
കഴിഞ്ഞാഴ്ച അറവുമാലിന്യങ്ങളുമായി എത്തിയ വാഹനം നാട്ടുകാര്‍ പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേകസംഘം മേഖലയില്‍ പരിശോധനകള്‍ നടത്തിയത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അംഗീകാരമില്ലാതെ നിരവധി അനധികൃത മാംസവിപണന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
മാലിന്യസംസ്ക്കരണസംവിധാനങ്ങള് പോലും ഇല്ലാത്തതിനാല്‍ മിക്കയാളുകളും അറവ് അവശിഷ്ടങ്ങള്‍ പാതയോരങ്ങളിലും ജനവാസമേഖലകളിലുമാണ് നിക്ഷേപിക്കുന്നത്. ഇത് ജനജീവിതം എറെ ദുസഹമാക്കുന്നുണ്ട്. ഇതിനുപുറമെ അര്‍ബുദബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി ബെല്‍ജിത്ത് ജോണ്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ സ്റ്റാന്‍ലി, കൃഷ്ണരാജ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: