ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് സുപ്രീംകോടതി. വിചാരണ വേളയില്‍ പ്രോസിക്യൂഷന് ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവായി ഹാജരാക്കിയ ഡോക്ടറുടെ മൊഴിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തതിന് 101 ശതമാനം ഉറപ്പുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ വിധിക്കാനാവൂ. സംശയത്തിന്റെ ചെറിയ കണികയെങ്കിലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാവില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കേസ് നടത്തിപ്പിലെ ഗുരുതരമായ പിഴവ് പുറത്തുവന്നത് സംസ്ഥാന സര്‍ക്കാരിനും കേസന്വേഷിച്ച പോലീസിനും പ്രോസിക്യൂഷനും തിരിച്ചടിയായി.
ശാസ്ത്രീയ തെളിവുകളെ പൂര്‍ണ്ണമായും ആശ്രയിച്ച് സൗമ്യയെ ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) കൊലപ്പെടുത്തിയത് തെളിയിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കെടിഎസ് തുളസിയുടെ ശ്രമം. പുനപരിശോധനാ ഹര്ജിയിന്മേല് തുറന്ന കോടതിയില്‍ നടന്ന വാദത്തില്‍, ട്രെയിനിനുള്ളില്‍ വെച്ച് പ്രതി ക്രൂരമായി പരിക്കേല്‍പ്പിച്ചതാണ് സൗമ്യയുടെ മരണകാരണമെന്ന് കെടിഎസ് തുളസി വാദിച്ചു.
കേസിലെ 64-ാം സാക്ഷിയായ ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസുവിന്റെ മൊഴിയെ അടിസ്ഥാനമാക്കിയായിരുന്നു സംസ്ഥാനത്തിന്റെ വാദം. പ്രതി സൗമ്യയുടെ തല ട്രെയിനിലെ ഭിത്തിയിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്നും തുടര്‍ന്ന് സൗമ്യ അബോധാവസ്ഥയിലെത്തിയെന്നുമുള്ള ശാസ്ത്രീയ തെളിവുകള്‍ കേരളം നിരത്തി. ബോധം കെട്ട സൗമ്യയെ പ്രതി എടുത്ത് പുറത്തേക്ക് എറിഞ്ഞെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍ സാക്ഷി മൊഴികള്‍ ചൂണ്ടിക്കാട്ടി കോടതി ഇതിനെ എതിര്‍ത്തു. കേസിലെ നാലാം സാക്ഷി ടോമി ദേവസിയുടേയും 40-ാം സാക്ഷി അബ്ദുള്‍ ഷുക്കൂറിന്റെയും മൊഴി, രക്ഷപ്പെടാന്‍ സൗമ്യ ട്രെയിനില്‍ നിന്ന് ചാടുന്നത് കണ്ടു എന്ന് അജ്ഞാതനായ ഒരാള്‍ പറഞ്ഞെന്നാണ്. പറഞ്ഞുകേട്ട അറിവാണെങ്കിലും തെളിവു നിയമത്തിലെ ആറാം വകുപ്പനുസരിച്ച് അതു സാക്ഷിമൊഴിയായി കണക്കാക്കും. പ്രോസിക്യൂഷന് തന്നെ ഹാജരാക്കിയ സാക്ഷിമൊഴികള്‍ സൗമ്യ ട്രെയിനില്‍ നിന്ന് സ്വയം ചാടിയതാണെന്ന് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കേണ്ടിവന്നെന്നും കോടതി പറഞ്ഞു.
വികലാംഗനായ പ്രതി ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും എടുത്ത് വലിച്ചെറിഞ്ഞു എന്നത് പൂര്‍ണ്ണമായും വിശ്വസനീയമല്ല. സാക്ഷിമൊഴികള്‍ അതു തള്ളുകയാണ്. വിചാരണ കോടതിയില്‍ തന്നെ ഇത്തരം സാക്ഷികളെ പ്രോസിക്യൂഷന് ഒഴിവാക്കേണ്ടിയിരുന്നു. കോടതിക്ക് തെറ്റു പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ അതു ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് യു.യു. ലളിതും ഗൊഗോയ്ക്കൊപ്പം ബെഞ്ചിലുണ്ടായിരുന്നു. കേസില്‍ തുടര്‍വാദം കേള്‍ക്കാന്‍ ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: