ന്യൂദല്‍ഹി: മുസ്ലിം സമുദായത്തിലെ വാക്കാല്‍ തലാഖ് ചൊല്ലിയുള്ള വിവാഹമോചനത്തെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം ഉപേക്ഷിക്കുന്ന സമ്പ്രദായത്തിന് മതേതര രാജ്യത്ത് സ്ഥാനമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. മതപരമായ വിശ്വാസത്തിന്റെ ഭാഗമായി ഇതിനെ കാണാനാവില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
മുത്തലാഖും ബഹുഭാര്യത്വവും ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് ന്യായീകരണമില്ല. സ്ത്രീകളുടെ അഭിമാനത്തിലും ലിംഗസമത്വത്തിലും വിട്ടുവീഴ്ച ചെയ്യാനാവില്ല. 28 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വിഷയത്തില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം തേടിയിരുന്നു. കേന്ദ്രആഭ്യന്തര,ധനകാര്യ, വനിതാ ശിശുക്ഷേമ, നിയമ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ യോഗം ചേര്‍ന്ന ശേഷമാണ് കേന്ദ്രം നിലപാട് അറിയിച്ചിരിക്കുന്നത്.
ഫോണിലൂടെ മുത്തലാഖ് ചെയ്യപ്പെട്ട കൊല്‍ക്കത്ത സ്വദേശിനി ഇസ്രത് ജഹാന് ഉള്‍പ്പെടെ പത്തോളം സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുത്തലാഖ് നിര്‍ത്തലാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയെ അറിയിച്ചത്.
കോടതികളിലൂടെയുള്ള വിവാഹമോചനത്തിന് കാലതാമസമെടുക്കുമെന്നതിനാല്‍ ഭാര്യയെ ഒഴിവാക്കാന്‍ ഭര്‍ത്താവ് ചിലപ്പോള്‍ കൊലപാതകം നടത്താന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ മുത്തലാഖും ബഹുഭാര്യത്വവും ആവശ്യമാണെന്നായിരുന്നു ബോര്‍ഡിന്റെ അഭിപ്രായം. എന്നാല്‍ തലാഖ് സമ്പ്രദായത്തിനെതിരെ ബോര്‍ഡ് വൈസ് പ്രസിഡണ്ട് രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: