കോട്ടയം: ദീര്‍ഘദൂര ട്രെയിനുകളില്‍ സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് പകല്‍ സമയം സ്ലീപ്പര്‍ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. ഒരു മാസത്തിനുള്ളില്‍ ഉത്തരവു നടപ്പാക്കണമെന്നും ദക്ഷിണ റെയില്‍വേയോട് ഫോറം ആവശ്യപ്പെട്ടു.
വേണാട്, പരശുറാം എക്സ്പ്രസുകളിലെ ഫസ്റ്റ് ക്ലാസ് കംപാര്‍ട്ട്മെന്റ് നിര്‍ത്തലാക്കിയ റെയില്‍വേ, സീസണ് ടിക്കറ്റ് യാത്രക്കാരന് ടിക്കറ്റ് നിരക്ക് മടക്കി നല്‍കുന്നതിനൊപ്പം 12,000 രൂപ നഷ്ടപരിഹാരം നല്‍കാനും ബോസ് അഗസ്റ്റിന് അധ്യക്ഷനും കെ.എന്‍. രാധാകൃഷ്ണന്, രേണു പി. ഗോപാലന് എന്നിവര്‍ അംഗങ്ങളുമായ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു.
അഭിഭാഷകന് തോമസ് മാത്യുവിന്റെ പരാതിയിലാണ് വിധി. സീസണ് ടിക്കറ്റ് യാത്രക്കാര്‍ക്ക് കുറഞ്ഞപക്ഷം ഇരുന്നു യാത്ര ചെയ്യാനുള്ള സൗകര്യം നല്‍കേണ്ടത് റെയില്‍വേയുടെ ബാധ്യതയാണ്. ഇതനുസരിച്ച് പകല്‍ സമയം സ്ലീപ്പര്‍ കോച്ചുകളില്‍ ഇവര്‍ക്കു യാത്രാനുമതി നല്‍കണമെന്നും ഫോറം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: