പള്ളുരുത്തി: ഉള്‍നാടന്‍ മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയായി മുന്തിയ ഇനം മത്സ്യങ്ങള്‍ കായലില്‍ നിന്ന് അപ്രത്യക്ഷമായി. വേമ്പനാട്ട്, കൈതപ്പുഴ കായലുകളിലും അനുബന്ധ ഉള്‍നാടന്‍ കായലുകളിലും നിന്നാണ് മത്സ്യങ്ങള്‍ ഒഴിഞ്ഞതായി തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നത്.
കായലിലെ ഒന്നാംതരം മത്സ്യങ്ങളായി അറിയപ്പെടുന്ന പ്രാഞ്ചീന്, ഒറത്തല്‍, തിരണ്ടി, കട്ട്ല, കടല്കറൂപ്പ്, കണമ്പ്, മാലാന്‍ തുടങ്ങിയ മത്സ്യങ്ങളെ പേരിനുപോലും കാണാന്‍ കഴിയുന്നില്ലെന്ന് തൊഴിലാളികള്‍ പരിതപിക്കുന്നു.
ഒന്നര പതിറ്റാണ്ടിനു മുന്‍പ് ഇവയൊക്കെ കായലില്‍ സുലഭമായിരുന്നു. കായല്‍തീരത്ത് വലയെറിഞ്ഞാല്‍ ഇവയൊക്കെ വലയില്‍ കുടുങ്ങുമായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ തീരക്കായലിലും നടുക്കായലില്‍ പോലും മത്സ്യലഭ്യത കുറഞ്ഞുവരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
വേമ്പനാട്ടു കായല്‍ പ്രദേശങ്ങളായ അരൂര്‍, കുമ്പളം, പള്ളുരുത്തി കായലുകളിലും സമൃദ്ധമായി മത്സ്യം ലഭിക്കുന്ന കാലമുണ്ടായിരുന്നു. അതെല്ലാം ഓര്‍മ്മയായി. ഇപ്പോള്‍ കായലില്‍ കൂടുതലായി ലഭിക്കുന്നത് തെള്ളി ചെമ്മീന്‍ ഇനമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം മുന്‍പ് ലഭിച്ചതിന്റെ മൂന്നിലൊന്ന് ചെമ്മീന്‍ പോലും കായലില്‍ നിന്നു കിട്ടുന്നില്ല. മത്സ്യത്തിന് നല്ല ഡിമാന്റ് വരുമ്പോള്‍ മത്സ്യത്തൊഴിലാളിയുടെ വള്ളം കാലിയാണ്. മുമ്പെങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് തൊഴിലാളിസമൂഹം നേരിടുന്നത്.
രാസമാലിന്യം വന്‍തോതില്‍ കായലിലേക്ക് തള്ളുന്നതും എക്കലും ചെളിയും അടിഞ്ഞ് കായല്‍ ഇല്ലാതാവുന്നതും നല്ലയിനം മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നു. തെളിഞ്ഞ മണല്കൂടുകള് തീര്‍ത്താണ് ഇത്തരം മത്സ്യങ്ങള്‍ മുട്ടയിടുന്നത്. കായലിന്റെ അടിത്തട്ടില്‍ മണലില്ലാതായി. രാസമാലിന്യവര്ധനവും കായല്മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നു. നാളുകളായി ഊന്നിവലയും നീട്ടുവലകളും വീശുവലയുമൊക്കെ ഉപയോഗിച്ച് തൊഴിലെടുത്തുവരുന്ന വിഭാഗം തൊഴില്‍ തന്നെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: