റിയോ ഡി ജനീറോ: ഇന്നലെ ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറിന് പരിക്ക്. ബൊളീവിയന്‍ താരം യാസ്മാനി ഡ്യൂക്കിന്റെ കൈമുട്ട് മുഖത്തിടിച്ചാണ് നെയ്മറിന് പരിക്കേറ്റത്. പരിക്കേറ്റ നെയ്മര്‍ 69-ാം മിനിറ്റില്‍ പുറത്തുപോവുകയും ചെയ്തു.
മുഖമാകെ ചോരയൊലിപ്പിച്ച് ഗ്രൗണ്ടിലിരുന്ന നെയ്മറിന് അപ്പോള്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കി. എന്നാല്‍ യാസ്മാനിയുടെ ഫൗളിന് നേരെ കണ്ണടച്ച റഫറി താരത്തിന് മഞ്ഞക്കാര്‍ഡ് നല്‍കിയില്ല. നെയ്മറിന് പകരം വില്ല്യനെ കളത്തിലിറങ്ങി. നെയമറിന്റെ പരിക്ക് സാരമല്ലെന്നതാണ് സൂചന.
രണ്ട് ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത് മത്സരത്തില്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് നെയ്മറിനെ പരിക്ക് പിടികൂടിയത്. കളിയുടെ 63-ാം മിനിറ്റില്‍ പന്തുമായി മുന്നേറുകയായിരുന്ന നെയ്മറിന്റെ നീക്കം തടയാനെത്തിയ യാസ്മാനി ബ്രസീല്‍ താരത്തിന്റെ മുഖത്തിടിക്കുകയായിരുന്നു.
പരിക്കു നിമിത്തമല്ലെങ്കിലും വെനസ്വേലയ്ക്കെതിരായ അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം നെയ്മറിന് നഷ്ടപ്പെടും. 36-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് കണ്ടതാണ് കാരണം. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലാണ് നെയ്മര്‍ മഞ്ഞക്കാര്‍ഡ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: