റോം: ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സൂപ്പര്‍ പോരാട്ടത്തില ഇറ്റലിയും സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ടൂറിനില്‍ നടന്ന കളിയില്‍ ഇരുടീമുകളും ഓരോ ഗോളടിച്ചു.
ഗ്രൂപ്പ് ജിയിലെ കളിയില്‍ 82-ാം മിനിറ്റില്‍ ഡാനിയേല ഡി റോസ്സി പെനാല്‍റ്റിയിലൂടെയാണ് ഇറ്റലിയുടെ സമനില ഗോള്‍ നേടിയത്. എഡറിനെ സെര്‍ജിയോ റാമോസ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയാണ് ഡി റോസി വലയിലെത്തിച്ചത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 55-ാം മിനിറ്റില്‍ വിറ്റോലോയുടെ ഗോളിലൂടെ സ്പെയിന് മുന്നിലെത്തി. പലപ്പോഴും പരുക്കനായി മാറിയ കളിയില്‍ എട്ട് തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.
മറ്റൊരു മത്സരത്തില്‍ ലിച്ചന്‍സ്റ്റെയ്നെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അല്‍ബേനിയ രണ്ടാം ജയം സ്വന്തമാക്കി. 12-ാം മിനിറ്റില്‍ പീറ്റര്‍ ജെഹ്ലെയുടെ സെല്‍ഫ് ഗോളിലൂടെ ലീഡ് നേടിയ അല്‍ബേനിയക്കായി 71-ാം മിനിറ്റില്‍ ബെക്കിം ബലാജ് പട്ടിക പൂര്‍ത്തിയാക്കി. അല്‍ബേനിയയാണ് ഗ്രൂപ്പില്‍ ഒന്നാമത്. 6 പോയിന്റ്. നാല് പോയിന്റുള്ള സ്പെയിന് രണ്ടാമതും ഇറ്റലി മൂന്നാമതുമാണ്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഇസ്രായേല്‍ ഒന്നിനെതിരെ രണ്ട് ഗോളിന് മാസിഡോണിയയെ തോല്പിച്ചു.
ഗ്രൂപ്പ് ഡിയില്‍ സെര്‍ബിയയും വടക്കന്‍ അയര്‍ലന്‍ഡും വിജയം കണ്ടപ്പോള്‍ വെയ്ല്‍സ് സമനിലയില്‍ കുടുങ്ങി. വെയ്ല്‍സിനെ ആസ്ട്രിയയാണ് 2-2ന് സമനിലയില്‍ കുടുക്കിയത്. സെര്‍ബിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മോള്‍ഡോവയെ തകര്‍ത്തു. സെര്‍ബിയക്കായി കോസ്റ്റിച്ചും ഇവാനോവിച്ചും ടാഡിച്ചും ലക്ഷ്യം കണ്ടു.
56-ാം മിനിറ്റില്‍ കോള്മാന് നേടിയ ഏക ഗോളിനാണ് അയര്‍ലന്‍ഡ് ജോര്‍ജിയയെ കീഴടക്കിയത്. ഗ്രൂപ്പില്‍ രണ്ട് കളികള്‍ പൂര്‍ത്തിയായപ്പോള്‍ നാല് പോയിന്റുമായി വെയ്ല്‍സ്, സെര്‍ബിയ, ആസ്ട്രിയ, അയര്‍ലന്‍ഡ് എന്നിവര്‍ ആദ്യ നാലു സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് ഐയില്‍ ക്രൊയേഷ്യ നവാഗതരായ കൊസോവയെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു. വിജയികള്‍ക്കുവേണ്ടി മരിയോ മാന്‍സുകിച്ച് ഹാട്രിക്ക് നേടിയപ്പോള്‍ മിട്രോവിച്ച്, ഇവാന് പെരിസിച്ച്, കാല്നിച്ച് എന്നിവര്‍ ഓരോ തവണയും ലക്ഷ്യം കണ്ടു. അതേസമയം കരുത്തരായ ഉക്രെയിനിനെ തുര്‍ക്കി സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ നേടി. മറ്റൊരു കളിയില്‍ ഐസ്ലന്ഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫിന്‍ലന്‍ഡിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: