പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്സി ഗോവക്ക് ഇന്ന് ആദ്യ ഹോം മത്സരം. എതിരാളികള്‍ പൂനെ സിറ്റി എഫ്സി. രാത്രി 7ന് കിക്കോഫ്.ഇരുടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടു. നിലവിലെ റണ്ണേഴ്സപ്പാ ഗോവ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും പൂനെ സിറ്റി 1-0ന് മുംബൈ സിറ്റിയോടും.
ആദ്യ മത്സരത്തിലെ പരാജയം മറന്ന് ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഹോം മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വിജയത്തിലൂടെ ഒരു ഫുട്ബോള്‍ കാര്‍ണിവല്‍ ഒരുക്കാമെന്ന പ്രതീക്ഷയിലാണ് എഫ്സി ഗോവയുടെ ബ്രസീലുകാരനായ മുഖ്യ പരിശീലകന് സീക്കോ.
ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ നോര്‍ത്ത് ഈസ്റ്റിനോട് ഇതുവരെയും തോല്‍വി നേരിട്ടിട്ടില്ലാത്ത ടീമാണ് എഫ്സി ഗോവ. ഈ ചരിത്രമാണ് ആദ്യ കളിയില്‍ പഴങ്കഥയായത്. ഇതിന്റെ ആഘാതത്തില്‍ നിന്നും കരകയറുമെന്ന ആത്മവിശാസത്തിലാണ് കോച്ച് സീക്കോ. സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കം ഗോവക്കുണ്ട്.
നോര്‍ത്ത് ഈസ്റ്റിനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളടിക്കുന്നതില്‍ പിഴച്ചതാണ് തിരിച്ചടിയായതെന്ന് സീക്കോസൂചിപ്പിച്ചു. ലീഗ് തുടങ്ങിയതേ ഉള്ളുവെന്നും ഇനിയും നിരവധി മത്സരങ്ങള്‍ കളിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ സീസണിലും തോല്വിയോടെയായിരുന്നു തുടക്കമെന്നും ടീം തിരിച്ചുവരവിനു വേണ്ടിയുള്ള പ്രയത്നത്തിലാണെന്നും സീക്കോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കളിയിലെ ആദ്യ ഗോള്‍ ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പിഴവുകൊണ്ടായിരുന്നു. രണ്ടാമത്തെ ഗോള്‍ പ്രതിരോധനിരയുടെ പിഴവില്‍ നിന്നുമായിരുന്നു. എങ്കിലും ഇതിനൊന്നും സീക്കോ ആരെയും കുറ്റപ്പെടുത്തിയതുമില്ല. കാട്ടിമണിതന്നെയായിരിക്കും ഇന്ന് ഗോള്‍വലക്ക് മുന്നിലെന്നും സീക്കോ സൂചിപ്പിച്ചു.
എന്നാല്‍ ടീം ലൈനപ്പില്‍ മാറ്റമുണ്ടാവുമോ എന്ന കാര്യത്തെക്കുറിച്ച് സീക്കോ പ്രതികരിച്ചില്ല. ഗ്രിഗറി അര്‍ണോലിന്‍, ലൂസിയാനെ സംബ്രോസോ, റോബിന് സിങ്ങ്, ഡെന്‍സില്‍ ഫ്രാങ്കോ ,സുഭാഷിഷ് റോയ് ചൗധരി എന്നിവര്‍ പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലാണ്.
മറുവശത്ത് പുനെ സിറ്റിയ്ക്ക് കാര്യമായ പരുക്കിന്റെ ഭീഷണി ഇല്ല. മുംബൈ സിറ്റിയില്‍ നിന്നും ഏക ഗോളിന്റെ തോല്‍വി വഴങ്ങേണ്ടിവന്ന പൂനെ സിറ്റിയും ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. നേരത്തെ മാര്‍ക്വീ താരമായി പ്രഖ്യാപിച്ചിരുന്ന ഗുഡ്ജോണ്‍സണ്‍ പരിക്കിനെ തുടര്‍ന്ന് ടീം വിട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
പകരം ലിവര്‍പൂളിന്റെയും മാലി ദേശീയ ടീമിന്റെയും താരമായ മുഹമ്മദ് സിസോക്കോയാണ് പുതിയ മാര്‍ക്വീ. ഇന്ന് സിസോക്കോ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ടാറ്റോ, ഗുസ്താവോ ഒബര്മാന്, ജോനാഥന് ലൂക്ക, നായകന് ബ്രൂണോ, എഡ്വേര്‍ഡോ പെരേര, മോമര്‍ നോയെ തുടങ്ങിയവര്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ അരാട്ട ഇസുമി, സഞ്ജു പ്രധാന്, യൂജിന്‍സന്‍ ലിങ്ദോ, രാഹുല്ബെക്കേ, ധര്‍മ്മരാജ് രാവണ്‍, ഗുര്‍മാംഗി സിങ് എന്നിവരും അടങ്ങുമ്പോള്‍ പൂനെയും കരുത്തില്‍ ഗോവയേക്കാള്‍ ഒട്ടും പിന്നിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: