ആലപ്പുഴ: ദേശിയ ഗെയിംസില്‍ കനോയിങ്, കയാക്കിങ് മത്സര നടത്തിപ്പിലെ അഴിമതിയില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്റെ നേതൃത്വത്തില്‍ നടത്തിയ ത്വരിത പരിശോധനയ്ക്ക് ശേഷമാണ് കേസെടുത്തത്.
മത്സര നടത്തിപ്പില്‍ വന്‍ അഴിമതി നടന്നതായി കയാക്കിങ് താരങ്ങളായ കെ.എസ്. റെജി, പി. വിനീഷ്, രഞ്ജിത്ത് എന്നിവര്‍ നല്കിയ പരാതിയിലാണ് നടപടി.
ആലപ്പുഴയിലെ മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് അക്കോമഡേഷന്‍, ടീം തെരഞ്ഞെടുപ്പ്, ക്യാമ്പ് എന്നിവയില്‍ അഴിമതി നടന്നതായാണ് ആരോപണം. കേരള കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന് സെക്രട്ടറി ഡി. വിജയകുമാര്‍, പരിശീലകന് യു.ആര്. അഭയന്, റിസോര്‍ട്ട് ഉടമ കെ.എന്‍. അനിരുദ്ധന് എന്നിവരാണ് പ്രതികള്‍. മത്സരത്തിനെത്തിയ കായികതാരങ്ങളെ വീടുകളില്‍ താമസിപ്പിച്ച ശേഷം റിസോര്‍ട്ടില്‍ താമസിച്ചതായി രേഖകള്‍ ഉണ്ടാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായാണ് പ്രധാന ആരോപണം.
വീടുകളില്‍ താമസിപ്പിച്ചതിന് കേവലം 85,000 രൂപ മാത്രമാണ് ചെലവായതെന്നും എന്നാല്‍ റിസോര്‍ട്ടുകളില്‍ കായികതാരങ്ങളെ താമസിപ്പിച്ചുവെന്ന രേഖകള്‍ ഉണ്ടാക്കി 11 ലക്ഷം രൂപ ഇവര്‍ നേടിയെന്നാണ് ആക്ഷേപം. വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ വിജയകുമാറിനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മറ്റി മെമ്പര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: