ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന് മുതല്‍. ആദ്യ രണ്ട് ടെറ്റുകളിലും മികച്ച വിജയം നേടുകയും ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തുകയും ചെയ്ത ടീം ഇന്ത്യയുടെ ലക്ഷ്യം പരമ്പര തൂത്തുവാരല്‍. ആദ്യമായാണ് ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയം ടെസ്റ്റിന് വേദിയാവുന്നത്.
ആദ്യ ടെസ്റ്റില്‍ 197 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 178 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.
എന്നാല്‍ ടീം ഇന്ത്യ ചില പരിക്കിന്റെ പ്രശ്നങ്ങളിലാണ്. കഴിഞ്ഞ ടെസ്റ്റില്‍ പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഗൗതം ഗംഭീറാകും മുരളി വിജയിനൊപ്പം ഇന്നിങ്ങ്സ് തുറക്കുക. 2014നുശേഷം ആദ്യമായാണ് ഗംഭീര്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. ഗംഭീറിനെ പരിഗണിച്ചില്ലെങ്കില്‍ കരുണ്‍ നായരാകും ഓപ്പണറുടെ റോളിലെത്തുക. മറ്റ് ബാറ്റ്സ്മാന്മാരായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ്മ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ മികച്ച ഫോമിലാണ്. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്സില്‍ 45 റണ്‍സെടുത്ത് ക്യാപ്റ്റന്‍ കോഹ്ലിയും ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചന നല്‍കിയിരുന്നു. കോഹ്ലി കൂടി ഫോമിലായാല്‍ ഇന്ത്യന്‍ ബാറ്റിങ്ങ് ലൈനപ്പ് സുശക്തം.
ഇഷാന്ത് ശര്‍മ്മക്ക് പുറമെ ഭുവനേശ്വര്‍കുമാറിനും പരിക്കേറ്റത് ഇന്ത്യക്ക് നേരിയ നിരാശ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഭുവി മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ന് മുഹമ്മദ് ഷാമിക്കൊപ്പം പേസറായി ശ്രദ്ധുള്‍ താക്കൂറോ ഉമേഷ് യാദവോ ഇറങ്ങും. സ്പിന്നറായി അശ്വിനും രവീന്ദ്ര ജേഡജയും ഇറങ്ങുമ്പോള്‍ അമിത് മിശ്രക്ക് ഇന്നും ആദ്യ ഇലവനില്‍ ഇടംലഭിച്ചേക്കില്ല.
അതേസമയം നായകന് കെയ്ന്‍ വില്യംസണ് പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് കിവീസ് ടീം. എങ്കിലും സ്പിന്നിനെതിരെ മികച്ച പ്രകടനം നടത്താന്‍ കഴിയാത്തതാണ് ന്യൂസിലാന്‍ഡിനെ കുഴക്കുന്നത്. മുന്‍നിര ബാറ്റ്സ്മാന്മാരില് ആരും തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്നില്ല. എന്നാല്‍ ബൗള്‍ട്ടും ഹെന്റിയും സാന്റ്നറും വാഗ്നറും ഉള്‍പ്പെട്ട ബൗളര്‍മാര്‍ മികച്ച ഫോമിലാണ്. എന്തായാലും പരമ്പര തൂത്തുവാരാനായി ഇന്ത്യയും ആശ്വാസ ജയത്തിന് ന്യൂസിലാന്‍ഡും ഇറങ്ങുമ്പോള്‍ മികച്ചൊരു ക്രിക്കറ്റ് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: