ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരേ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം. മുന്‍ ചീഫ് ജസ്റ്റീസ് പത്ര സമ്മേളനത്തില്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന കോടതി വിധി അട്ടിമറിക്കാനുള്ള തന്ത്രമാണെന്നും ശിക്ഷാര്‍ഹമായ കോടതിയലക്ഷ്യമാണെന്നും സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ വിമര്‍ശിച്ചു.
ബിസിസിഐയുടെ കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂറിന്റെ ബെഞ്ചിലാണ്, വിഷയത്തില്‍ കോടതി നിയോഗിച്ച അമിക്കസ് ക്യൂറികൂടിയായ ഗോപാല്‍ സുബ്രഹ്മണ്യം, കട്ജുവിനെ വിമര്‍ശിച്ചത്. ബിസിസിഐയുടെ നപടികളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ആര്.എം. ലോധ സമിതിക്കും സുപ്രീം കോടതിക്കുമെതിരെ ബിസിസിഐ സംഘടിപ്പിച്ച പത്രസമ്മേളനത്തിലായിരുന്നു കട്ജുവിന്റെ പ്രസ്താവന.
ജൂലൈ 18 ന്, ക്രിക്കറ്റ് ബോര്‍ഡിന്റെ നടത്തിപ്പു സംബന്ധിച്ച് ലോധ സമിതി നല്കിയ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ വിധിയെക്കുറിച്ച് കട്ജു പരാമര്ശിച്ചതിങ്ങനെയായിരുന്നു: ”ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കാനുള്ള അവരുടെ ശ്രമം നല്ലതാണ്. പക്ഷേ, അത് നിയമവ്യവസ്ഥ കാറ്റില്പറത്തിയാകരുത്.”
”മുന്‍ ചീഫ് ജസ്റ്റീസുമാര്‍, ഉപദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും പത്രസമ്മേളനം നടത്തി അഭിപ്രായം പറയുക പതിവില്ല. ബിസിസിഐ സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് അദ്ദേഹം (കട്ജു) ലോധ സമിതിക്കും സുപ്രീം കോടതിക്കുമെതിരേ പറഞ്ഞത്,” സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി. ”കട്ജുവിന്റെ നടപടി ശിക്ഷാര്‍ഹമായ കോടതിയലക്ഷ്യമാണ്,” അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ബഹുമാനമുണ്ടെന്നും നിയമം മാനിക്കണമെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്നും കട്ജു പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: