ഇസ്ലാമബാദ്: ദുരഭിമാനക്കൊല, ബലാത്സംഗം എന്നിവയ്ക്കെതിരെ പാക്കിസ്ഥാന് പാര്‍ലമെന്റ് ബില്‍ പാസ്സാക്കി. മുന്‍ സെനറ്റ് അംഗം സുഘ്റ ഇമാം നിയമസഭയില്‍ ചര്‍ച്ചയ്ക്കുവെച്ച ഇരു ബില്ലുകളും അംഗങ്ങള്‍ ഏകപക്ഷീയമായി അംഗീകരിക്കുകയായിരുന്നു.
പാക്കിസ്ഥാനില്‍ അടുത്തിടെ ദുരഭിമാനത്തിന്റെ പേരില്‍ സ്ത്രീയെ ബന്ധുക്കള്‍ കൊലചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതികള്‍ ശിക്ഷാനടപടികളില്‍ നിന്നും പുറത്തുപോവാതിരിക്കുന്നതിനു വേണ്ടിയാണ് പുതിയ ബില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം ദുരഭിമാനക്കൊലക്കേസ് പ്രതികള്‍ക്ക് കുറഞ്ഞ് 25 വര്‍ഷം ജയില്‍ വാസമാണ് ശിക്ഷ.
2014ല്‍ ജമായത്ത് ഉലെമ ഇ ഇസ്ലമിന്റെ നേതൃത്വത്തിലുള്ള സെനറ്റ് സമിതി ദുരഭിമാനക്കൊലയ്ക്കെതിരെ ബില്‍ കൊണ്ടുവന്നതാണ്.
അന്ന് 104 അംഗങ്ങളാണ് ഇതിനെ പിന്തുണച്ചത്. എന്നാല്‍ വീട്ടുവളപ്പിലുള്ള കൊലപാതകങ്ങള്‍ വനിത സംരക്ഷണ നിയമം 2004ല്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്ന ന്യൂനതയും ഇതിനുണ്ടായിരുന്നു.
കൂടാതെ നിലവിലെ നിയമപ്രകാരം ബലാത്സംഗക്കേസിലെ 98 ശതമാനം കുറ്റവാളികളും രക്ഷപ്പെടുകയാണ്. രണ്ടു ശതമാനം ആളുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ നിയമത്തില്‍ കേസുമായി ബന്ധപ്പെട്ട് ഡിഎന്‍എ ടെസ്റ്റ് നടത്താനും അനുമതി നല്‍കുന്നില്ല. ഇതുകൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: