ഗുരുവായൂര്‍: ഗുരുവായൂര്‍ വികസനത്തിന് പ്രസാദം പദ്ധതി ആവിഷ്കരിക്കാന്‍ എത്തിയ കേന്ദ്രസംഘം ഗുരുവായൂരും പരിസരവും സന്ദര്‍ശിച്ച് രൂപരേഖ ക്രോഡീകരിച്ച് ജില്ലാ കളക്ടറുമായി ചര്‍ച്ചചെയ്തു.
ഇത് കേന്ദ്രത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും. കേന്ദ്ര ഉപദേശകരായ കെ.പി. എജിയുടെ അസോസിയേറ്റ് ഡയറക്ടര്‍ തേജിന്ദര്‍ ഗുപ്ത, നഗരാസൂത്രണ അസി. മാനേജര്‍ നീര്ജ്ബെന് മഹാജന് എന്നിവര്‍ കേരള ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എം. വി. കുഞ്ഞിരാമന്, ജില്ല ടൗണ്‍ പ്ലാനര്‍ വി. ഗോപി, പ്ലാനിങ് ഓഫീസര്‍ എസ്. സതീഷ്, നോഡല്‍ ഓഫീസര്‍. എസ്. മോഹന്‍, കെടിഐഎല്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്, പ്രൊജക്ട് എഞ്ചിനീയര്‍ ശ്രീരാജ്, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി. കെ. ശാന്തകുമാരി, വൈസ് ചെയര്മാന് കെ. പി. വിനോദ്, സെക്രട്ടറി രഘുരാമന്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ സി. സി. ശശി എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി.
കേന്ദ്രസര്‍ക്കാരിന്റെ അമൃത്, പ്രസാദ് പദ്ധതികള്‍ ലഭിച്ച ഏകനഗരമാണ് ഗുരുവായൂര്‍. നഗരസഭക്ക് മാത്രമല്ല ദേവസ്വത്തിനും ഇതിന്റെ ഫണ്ട് ലഭിക്കും.
ക്ഷേത്ര സുരക്ഷ, ക്യൂകോംപ്ലക്സ്, പാര്‍ക്കിംഗ്, കുടിവെളളം, ക്ലോക്ക് റൂം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, താമസം, ഗതാഗതം, മള്‍ട്ടിപ്ലക്സ് ബസ് സ്റ്റാന്റ്, ക്ഷേത്രനഗരത്തിന്റെ സൗന്ദര്യവല്‍ക്കരണം, ആനത്താവളം നവീകരണം, ടൗണ്‍ഹാള്‍ നവീകരണം, ചക്കംകണ്ടം വൃന്ദാവന്‍ മോഡല്‍ ഗ്രീന്‍പാര്‍ക്ക്, കനാല്‍ ടൂറിസം, പ്രകാശനഗരം എന്നിവയാണ് പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രധാന മേഖലകള്‍.
2020 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുന്ന പദ്ധതിക്ക് 202 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ഇതില്‍ 112 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തത്വത്തില്‍ അനുമതി ലഭിച്ചതായും ഇതിന്റെ ഡിജിറ്റല്‍ സര്‍വ്വെ തുടങ്ങുമെന്നും അറിയിച്ചു. നാലുഘട്ടമായാണ് തുക നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: