മുണ്ടക്കയം: ഗുജറാത്തില്‍ നിന്നും മാനസിക വിഭ്രാന്തിയില്‍ നാടുവിട്ടിറങ്ങിയ ടീനയും(32) മകന് അമിത്തും(3) സുരക്ഷിതമായി സ്വന്തം വീട്ടിലെത്തിയപ്പോള്‍ അമ്മ മരിയ സന്തോഷത്തിനൊപ്പം കണ്ണീരും പൊഴിച്ചു. ആറുമാസത്തിനുശേഷം സ്വന്തം മകളേയും കൊച്ചുമകനെയും തിരിച്ചു നല്കാന് സഹായിച്ച മുണ്ടക്കയം അസ്സീസി ഷെല്‍ട്ടര്‍ ഹോമിന് ആ അമ്മ നന്ദി പറഞ്ഞു.
കോട്ടയം പുതുപ്പളളിയില്‍ നിന്നുമാണ് ആറുമാസം മുമ്പ് ടീനയേയും മകന് അമിത്തിനേയും നാട്ടുകാര്‍ കണ്ടെത്തിയത്. ഓടയില്‍ നിന്നും വെളളം കോരി കുടിക്കുന്ന അമ്മയെയും മകനെയും കണ്ട നാട്ടുകാര്‍ ചൈല്‍ഡ് ലൈഫിനെ വിവരം അറിയിക്കുകയായിരുന്നു. മാനസീക വിഭ്രാന്തി കാണിക്കുന്ന ടീനയെയും മകനെയും എന്തു ചെയ്യണമെന്നു പകച്ചു നിന്നപ്പോള്‍ അസ്സീസി ഷെല്‍ട്ടര്‍ ഹോം ഒരു മടിയുമില്ലാതെ സ്വീകരിച്ചു. പിന്നീടുളള ദിവസങ്ങള്‍ ടീനയുടെ കുടുംബങ്ങള്‍ക്കായുളള അന്വേഷണവും രോഗ ചികില്‍സയും നടത്തുവാനുളള ശ്രമം നടത്തി. പരസ്പര വിരുദ്ധമായി കാര്യങ്ങള്‍ സംസാരിക്കുന്ന ടീനയുടെ കുടുംബ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏറെ നാളെടുക്കേണ്ടി വന്നു.
ഷെല്‍ട്ടര്‍ ഹോം മാനേജര്‍ സിസ്റ്റര്‍ ടെസി മരിയ മുണ്ടക്കയം പോലീസിന്റെ സഹായത്തോടെ ഇവരെ കൂടുതല്‍ സൗകര്യത്തിനായി ചെങ്ങന്നൂര്‍ സ്നേഹധാരയിലേയ്ക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും കൊല്ലം എസ്.എസ് സമതി ഇവരെ ഏറ്റെടുക്കുകയും ചെയ്തു.
പിന്നീട് ഇവര്‍ നടത്തിയ അന്വേഷണമാണ് ഗുജറാത്തിലെ അംഗ്ലേശ്വര്‍ ജില്ലയില്‍ വാളിയ താലൂക്കില്‍ ഡോലക്പൂര്‍ വില്ലേജില്‍ കൊണ്ടെത്തിച്ചത്. ഭര്‍ത്താവു ഉപേക്ഷിച്ച ടീനാ മാനസിക വിഭ്രാന്തിയിലാവുകയായിരുന്നുവത്രെ. അമിത്തിനെ കൂടാതെ മറ്റു രണ്ടു കുട്ടികളില്‍ ഒന്നിനെ ഭര്‍ത്താവു കൊണ്ടുപോയി. രണ്ടു കുട്ടികളും ടീനയുടെ മാതാവു മരിയയും മരിയയുടെ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.
എസ്.എസ് സമതി ഡയറക്ടര്‍ ഫ്രാന്‍സീസ് സേവ്യര്‍ സഹപ്രവര്ത്തകന് മാത്യു ഇവരുടെ ഇടപെടീലാണ് ടീനക്കു വീണ്ടും അമ്മയുടെ അരികിലെത്താന്‍ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: