വാഷിംഗ്ടണ്‍: അങ്ങകലെ ശൂന്യാകാശത്തില്‍. മരണാസന്നനായ ഒരു നക്ഷത്രത്തിനരികില്‍ നിന്ന് കുതിച്ചുയരുകയാണ് വമ്പന്‍ തീഗോളങ്ങള്‍. ഓരോന്നിനും ചൊവ്വയുടെ ഇരട്ടിവലിപ്പം. നാസയുടെ ഹബിള്‍ സ്പേസ് ദൂരദര്‍ശിനിയാണ് ഈ അത്ഭുത പ്രതിഭാസം കണ്ടെത്തിയത്.
പീരങ്കിയുണ്ടകള്‍ പോലുള്ള ഇവ വാതക ഗോളങ്ങളാണ്. ഒന്നിനു പിറകെ ഒന്നായി ഉതിരുന്ന ഇവ ഭയാനകമായ വേഗത്തിലാണ് പറക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് ഇവ ഭൂമിയില്‍ നിന്ന് ചന്ദ്രനില്‍ എത്തും. ഓരോ എട്ടര വര്‍ഷത്തിലും സംഭവിക്കുന്ന ഈ പ്രതിഭാസം 400 വര്‍ഷമായി മുടക്കമില്ലാതെ തുടരുകയാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
വി. ഹൈഡ്രേയെന്ന നക്ഷത്രത്തിനു സമീപത്തു നിന്നാണ് തീഗോളങ്ങള്‍ പ്രവഹിക്കുന്നത്. എന്നാല്‍ അവ പുറപ്പെടുന്നത് ഈ നക്ഷത്രത്തില്‍ നിന്നല്ല. അതാണ് ശാസ്ത്രജ്ഞരെ അമ്പരിപ്പിക്കുന്നത്. ഭൂമിയില്‍ നിന്ന് 1200 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രമാണ് ഹൈഡ്രേ. മരണാസന്നനായ ഇതിന് ഇപ്പോള്‍ ചുവപ്പു നിറമാണ്. പകുതിഭാരവും ഇത് ഉപേക്ഷിച്ചുകഴിഞ്ഞു. ഇതിലുള്ള ആണവ ഇന്ധനം കത്തിച്ചു തീര്‍ക്കുകയാണ്, അതിനാലാണ് ചുവപ്പു നിറം. (അതെ അവന് സ്വയം ചിതകൂട്ടി അതിലെരിയുകയാണ്.)
മരിച്ചുകൊണ്ടിരുന്ന ഹൈഡ്രേയ്ക്കടുത്ത്, കാണാമറയത്തുള്ള മറ്റൊരു നക്ഷത്രത്തില്‍ നിന്നാകാം തീഗോളങ്ങള്‍ വരുന്നതെന്നാണ് സംശയം. ഈ നക്ഷത്രം അടുത്തെത്തുമ്പോള്‍ ഹൈഡ്രേയിലെ ദ്രവ്യം ഇളകിമാറും. ഇതില്‍ നിന്നാകാം വാതക തീ ഗോളം ഉല്‍സര്‍ജ്ജിക്കുന്നത്. മണിക്കൂറില്‍ അഞ്ചു ലക്ഷം മൈല്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. നാസ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലാബിലെ രാഘവേന്ദ്ര സഹായി പറഞ്ഞു. ഇവയുടെ ചൂട് 17,000 ഡിഗ്രി ഫാരന്‍ ഹീറ്റാണ് (94,00 ഡിഗ്രി സെല്‍ഷ്യസ്) അതായത് സൂര്യന്റെ പ്രതലത്തിലെ ചൂടിന്റെ രണ്ടിരട്ടി.
നെബുല
മരിക്കുന്ന നക്ഷത്രങ്ങളില്‍ നിന്ന് ഉല്‍സര്‍ജ്ജിക്കുന്ന വാതകം ചേര്‍ന്നാണ് നെബുല ഉണ്ടാകുന്നത്. ഇത്തരം നെബുലകള്‍ അതിസങ്കീര്‍ണ്ണമാണ്. ഹബിള്‍ ദൂരദര്‍ശിനി ഇത്തരം നെബുലകളെപ്പറ്റി ധാരാളം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതായത് മരിക്കുന്ന നക്ഷത്രങ്ങളാണ് ക്രമേണ മനോഹരമായ നെബുലകളായി പരിണമിക്കുന്നത്. ഇരുനൂറു മുതല്‍ ആയിരം വര്‍ഷങ്ങള്‍ വരെയെടുത്താണ് ഇത്തരം നെബുലകള്‍ ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: