കോട്ടയം: പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മന്ത്രിമാരുടെയും നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും നിയമിച്ച നടപടി അടിയന്തരമായി റദ്ദാക്കിയില്ലെങ്കില്‍ ബിജെപി പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്.
സര്‍ക്കാരിന്റെ നീക്കം അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് എം.ഡി മാരായി നിയമിക്കാന്‍ യോഗ്യതയുള്ളവരെ കണ്ടെത്താന്‍ റിയാബ് നടത്തിയ അഭിമുഖത്തില്‍ പോലും വെള്ളം ചേര്‍ത്തതായുള്ള ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ നടന്ന നിയമനങ്ങള്‍. ജനാധിപത്യ സംവിധാനത്തെ വെല്ലുവിളിച്ചുള്ള ഈ നടപടിക്കെതിരയുള്ള പ്രതിഷേധം ജനങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
18 പൊതുമേഖലാ സ്ഥാപനങ്ങളില്‍ എട്ടെണ്ണത്തില്‍ ബന്ധുനിയമനങ്ങള്‍ നടന്നു. ഇതില്‍ കെഎസ്ഐഇയുടെ എം.ഡിയായുള്ള സുധീര്‍ നമ്പ്യാരുടെ നിയമനം മാത്രമാണ് റദ്ദാക്കിയത്. സി-ഡിറ്റിലെ രജിസ്ട്രാര്‍ ആയി നിയമിച്ചത് മുന്‍ രാജ്യസഭാ എം.പി. ടി.എന്‍. സീമയുടെ ഭര്‍ത്താവ് ജി. ജയരാജിനെയാണ്. ഇ.പി. ജയരാജന്റെ സഹോദരീ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന് ഉത്തമന്റെ മകന് ജിന്സണ്, കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന് മിഥുന് എന്നിവര്‍ക്ക് വ്യവസായ വകുപ്പിലെ ഉന്നത തസ്തികകളിലാണ് നിയമനം.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ മകന് ജീവ ആനന്ദന് കഴക്കൂട്ടത്തെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായി നിയമനം. ഒരു തുണിക്കമ്പനിയിലെ ജീവനക്കാരനില്‍ നിന്നാണ് ജീവ ആനന്ദ് എം.ഡി പദവിയിലേക്ക് എത്തിയത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തിക്ക് കണ്ണൂരിലെ ക്ലേ ആന്റ് സിറാമിക്സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായിട്ടാണ് നിയമനം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന പി. കെ. ചന്ദ്രാനന്ദന്റെ മകള്‍ ബിന്ദുവിനെ വനിതാ വികസന കോര്പ്പറേഷന് എം.ഡിയാക്കി. ഇ. കെ. നായനാരുടെ കൊച്ചുമകന് സൂരജ് രവീന്ദ്രനാണ് കിന്‍ഫ്രയിലെ ഫിലിം ആന്റ് വീഡിയോ പാര്‍ക്കിന്റെ പുതിയ എം.ഡി. സിപിഎം സംസ്ഥാന കമ്മറ്റി അംഗം കോലിയക്കോട് കൃഷ്ണന് നായരുടെ മകനെ കിന്‍ഫ്രാ പാര്‍ക്കിന്റെ എം.ഡിയായി നിയമച്ചു. ഈ നിയമനങ്ങളിലെല്ലാം യോഗ്യതയായി കണക്കാക്കപ്പെട്ടിരിക്കുന്നത് പാര്‍ട്ടി നേതാക്കളുമായുള്ള ബന്ധുത്വം മാത്രമാണെന്നു മുരളീധരന് കുറ്റപ്പെടുത്തി.
യുഡിഎഫ് കാലത്ത് നിയമിച്ച എംഡിമാരെയെല്ലാം മാറ്റിയെങ്കിലും കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി വിനയകുമാര്‍ തുടരുകയാണ്. കാരണം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവാണ്. മലബാര്‍ സിമന്റ്സിന്റെ എം.ഡിയായി നിയമിക്കപ്പെട്ട വി. ബി. രാമചന്ദ്രന് നായര്‍ കൊച്ചിയിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനത്തെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിച്ച വ്യക്തിയാണെന്നും മുരളീധരന് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, മണ്ഡലം പ്രസിഡന്റ് ബിനു ആര്. വാര്യര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: