കോഴിക്കോട്: തന്ത്രപ്രധാനമായ കസേരകളില്‍, വഴിവിട്ട് ബന്ധുക്കളെ നിയമിച്ച് സ്വജനപക്ഷപാതം കാണിക്കുന്ന സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു.
അഴിമതിക്ക് കൂട്ടുനില്ക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തുന്നത്. മന്ത്രിയായ ശേഷം അദ്ദേഹമെടുത്ത എല്ലാ നടപടികളും ദുരൂഹാണ്. തന്റെ ഭാര്യയുടെ സഹോദരിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ പി. കെ. ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ കെഎസ്ഇഐ എംഡി ആയി നിയമിച്ചു. ഇപിയുടെ സഹോദരി ഭാര്‍ഗവിയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റെ അനുജന് ഉത്തമന്റെ മകന് ജിന്സിനെയും വഴിവിട്ടു നിയമിച്ചു. കുഞ്ഞിക്കണ്ണന്റെ സഹോദരി ഓമനയുടെ മകന് മിഥുനിനെയും വ്യവസായ വകുപ്പില്‍ മറ്റൊരിടത്ത് നിയമിച്ചു. അധികാരക്കസേരയിലിരുന്നു ഒഴിവുകള്‍ മുഴുവന്‍ കുടുംബക്കാര്‍ക്ക് വീതം വെയ്ക്കുകയാണ്. സഹോദരന്റെ മകന്റെ ഭാര്യയായ ദീപ്തിയെ ക്ലേആന്റ് സിറാമിക്സ് ലിമിറ്റഡില്‍ ജനറല്‍ മാനേജരായിട്ടാണ് നിയമിച്ചത്. ഇതാണെങ്കില്‍ മാസങ്ങളോളമായി പൂട്ടിക്കിടക്കുകയാണ്.
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പിലും ശബരിനാഥിനൊപ്പം ഇയാള്‍ക്ക് പങ്കുണ്ട്. കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മതനേതാവിന് സ്വാശ്രയ സ്ഥാപനം നടത്തുന്നതിനായി 300 ഏക്കര്‍ ഭൂമി കൈക്കലാക്കിയതിലും സുധീര്‍ നമ്പ്യാര്‍ക്ക് പങ്കുണ്ട്. മിലിട്ടറി റിക്രൂട്ട്മെന്റ് തട്ടിപ്പിലും ഇയാള്‍ പ്രതിയാണ്.
ചക്കിട്ടപാറയിലും കടലാടിപ്പാറയിലും അനധികൃത ഖനനം നടത്താനൊരുങ്ങുന്ന മാഫിയകളുമായി മന്ത്രിസഭ പോലുമറിയാതെ മന്ത്രി ഇ.പി. ജയരാജന് ചര്‍ച്ച നടത്തിയതും ദുരൂഹമാണ്. മലബാര്‍ സിമന്റ്സിലെ അഴിമതിക്ക് കൂട്ടുനിന്ന ആളുമാണ് ജയരാജനെന്ന് സുരേന്ദ്രന് പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: